ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ ഇരട്ട റേഷൻ കാർഡും വിവാദത്തിൽ

കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ ഇരട്ട റേഷൻ കാർഡും വിവാദത്തിൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ അയ്യായിരത്തിലധികം  ഇരട്ട റേഷൻ കാർഡ് ഉടമകളുണ്ടെന്നാണ്  കണ്ടെത്തല്‍.  ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാർഡ് നിലനിർത്തിയ ശേഷം അധികമായുള്ള കാർഡ് റദ്ദാക്കുന്നതിനു ഭക്ഷ്യ വിതരണ വകുപ്പ് നടപടി ആരംഭിച്ചു.

ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000 പേർക്ക് കേരളത്തിനു പുറമെ തമിഴ്നാട്ടിലും, കർണാടകയിലും, ആന്ധ്രയിലുമെല്ലാമായി  ഇരട്ട റേഷൻ കാർഡുകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. കേരളത്തിലും തമിഴ് നാട്ടിലും റേഷൻ കാർഡുള്ള 2500 ഉപഭോക്താക്കളെ ഉടുമ്പൻചോല താലൂക്കിൽ മാത്രം കണ്ടെത്തിയിട്ടുണ്ട്.  ഇവർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന റേഷൻകടകൾ വഴി  നോട്ടിസ് അയച്ച് റേഷൻ കാർഡ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ഉടുമ്പൻചോല താലൂക്കിൽ ഇരട്ട റേഷൻ കാർഡുള്ളവർക്കാണ് നോട്ടിസ് അയക്കുന്നത്.

ഒരു രാജ്യം –ഒരു റേഷൻ കാർഡ് പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകൾ ആധാറുമായി കാർഡ് ലിങ്ക് ചെയ്യുന്ന നടപടികൾ പുരോഗമിച്ച് വരികയാണ്.