വിവാഹത്തിന് മുൻപ‌േ ഭാവി മരുമകളുടെ പേര് റേഷൻ കാർഡിൽ ‘ചേര്‍ത്തു’; അപൂര്‍വം

വിവാഹത്തിനു മുൻപ് തന്നെ ഭാവി മരുമകളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കെ മോഹൻദാസ്. ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേർക്കൽ ഇപ്പോൾ ചർച്ചയാകുകയാണ്. വർഷങ്ങളായി റേഷൻ കട നടത്തുന്ന ഇദ്ദേഹത്തന്റെ റേഷൻകട പ്രേമം തന്നെയാണ് ഇതിന് പിന്നിലും.  മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് റേഷൻ കാർഡിന്റെ രൂപത്തിലാണ് മോഹൻദാസ് അച്ചടിച്ചത്. 

33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ മോഹൻദാസ് പറയുന്നു. ആഡംബരം ഒഴിവാക്കി ആവശ്യത്തിനു മുൻഗണന നൽകുന്ന സ്ഥലമാണ് റേഷൻ കട എന്ന പോലെ വിവാഹ ക്ഷണക്കത്തിലും ഇവിടെ ആഡംബരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പറും ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ദുബായിൽ ബിസിനസ് നടത്തുകയാണ് മകൻ അരുൺദാസ്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. ശേഷം സ്വവസതിയിൽവച്ച് സൗഹൃദ സൽക്കാരവും. എന്തായാലും ലളിതവും വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.