മുന്നാക്ക സംവരണത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്ക്; പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ്

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് സിപിഎം സാമുദായിക ധ്രുവീകരണം ഉണ്ടാക്കരുതെന്ന് മുല്ലപ്പള്ളി. ഇടതു പക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് ദുഷ്ടലാക്കോട് കൂട്ടിയതാണ്. സംവരണ വിഷയത്തിൽ കോൺഗ്രസ് നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നീക്കത്തിനെതിരെ പിന്നാക്ക സമുദായങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്.  കോടതിയുടെ പരിഗണനയിലിരിക്കുന്ന  വിഷയത്തില്‍  തിരക്കിട്ടെടുത്ത നയതീരുമാനമാണ് വിമര്‍ശിക്കപ്പെടുന്നത്. മുന്നാക്കക്കാരിലെ  പിന്നാക്കക്കാരെ കണ്ടെത്താന്‍  നിശ്ചയിച്ച  മാനദണ്ഡങ്ങളും   സ്വീകാര്യമല്ലെന്ന നിലപാടിലാണ്  സമുദായസംഘടനകള്‍.  

പാര്‍ലിമെന്റ്  പാസ്സാക്കിയ ഭരണഘടനാഭേദഗതി,  പ്രകടനപത്രികയിലെ  വാഗ് ദാനം  തുടങ്ങിയവ മുന്‍നിറുത്തിയാണ്   നിര്‍ദിഷിഠ പത്ത് ശതമാനം  സംവരണത്തെ ഭരണമുന്നണി  നേതാക്കള്‍  ന്യായീകരിക്കുന്നത്.  

മുന്നാക്കസംവരണം നിലവിലുള്ള  സംവരണവ്യവസ്ഥയെ  ഒരു തരത്തിലും അട്ടിമറിക്കുന്നില്ലെന്നും  സര്‍ക്കാര്‍  വിശദീകരിക്കുന്നു. എന്നാല്‍,  മുന്നാക്കസംവരണം   പൊതുവിഭാഗത്തില്‍  ഉള്‍പ്പെടുത്തിയതോടെ, ഫലത്തില്‍  പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന  അവസരങ്ങള്‍  ഇല്ലാതാകുകയാണെന്ന  ആരോപണമാണ്  ഉയരുന്നത്.