ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതി; യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

 സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട ‘ഭദ്രശ്രീ’യിൽ ഡോ.അനൂപ് കൃഷ്ണയെ (35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണു പൊലീസ് നിഗമനം. ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന്.

കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടർന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ഭാര്യ: ഡോ.അർച്ചന ബിജു. മകൻ: കിത്തു (7)