ചിട്ടി തുക തിരികെ ചോദിച്ചതിന് ക്രൂരമർദനം; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവിനെതിരെ പരാതി

ചിട്ടി തുക തിരികെ ആവശ്യപെട്ട നാൽപതുകാരന് തിരുവനന്തപുരം കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിന്റെ ക്രൂര മർദനം. കാഞ്ഞിരംതോട്ടം സ്വദേശി അജിയെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് നടുറോഡിലിട്ട് മർദിച്ചത്. എന്നാൽ പ്രതിയെ പിടിക്കൂട്ടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

കാലാവധി തീര്‍ന്ന ചിട്ടി തുക തിരികെ ചോദിച്ച കാഞ്ഞിരംത്തോട്ടം സ്വദേശി അജിയോട് കുളത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍സിയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍ നടത്തിയ തേർവാഴ്ച്ചയാണിത്. ജയചന്ദ്രന്റെ ഇഷ്ടികച്ചൂളയിലെ തൊഴിലാളി കൂടിയായ അജിക്ക് പതിനായിരം രൂപയോളം നൽകാനുണ്ട്. പല തവണയായി കാശ് ചോദിച്ചു പോയെങ്കിലും നൽകിയില്ല. ഇന്നലെ വൈകിട്ട് വീണ്ടും ജയചന്ദ്രനെ സമീപിച്ച അജി കാശ് ആവശ്യപ്പെട്ടു. നൽകാതെ വന്നപ്പോൾ അജി ബഹളം വച്ചു. ഇതാണ് മർദനത്തിനുള്ള പ്രകോപനം. മർദനത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റ അജി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.