ട്രോളിങ് നിരോധനം തുടങ്ങി; വറുതിയിലേക്ക് മൽസ്യത്തൊഴിലാളികൾ

കോവിഡ് കാലത്തെ ദുരിതം തീരും മുമ്പ് മത്സ്യബന്ധനമേഖലയില്‍ ഇന്ന് മുതല്‍ വറുതിയുടെ ട്രോളിങ് നിരോധനം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും ഇന്നലെ അര്‍ധരാത്രിയോടെ തുറമുഖങ്ങളില്‍ നങ്കൂരമിട്ടു. 

പാതി കടലിലും ബാക്കി കരയിലുമായി ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഇനിയുള്ള 52 നാള്‍ കരയില്‍ വിശ്രമമാണ്. ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചെങ്കിലും ദുരിതക്കടലില്‍ നിന്ന് ജീവിതം കരയ്ക്കടുക്കില്ലെന്ന് ഇവര്‍ക്കുറപ്പാണ്.കോവിഡ്ക്കാലത്ത് നിയന്ത്രണങ്ങളുടെ പേരില്‍ കടലില്‍ പോകാനായില്ല,ഇളവുകളോടെ മത്സ്യബന്ധനം വീണ്ടും തുടങ്ങിയെങ്കിലും ഇപ്പോഴിതാ ട്രോളിങ് നിരോധനം.

ബോട്ടുകളിലെ എക്കോസൗണ്ടറും വലയും  വയര്‍ലസ് സെറ്റുമെല്ലാം സുരക്ഷിതമായി എടുത്തുവെക്കണം. ചെറുവള്ളക്കാര്‍ക്ക് കടലില്‍പോകാം. പക്ഷെ ഭൂരിഭാഗം തൊഴിലാളികളും വലിയ ബോട്ടുകളിലെ ജീവനക്കാരാണ്. കോവിഡ്ക്കാലത്ത് ദുരിതാശ്വാസമായി ഒന്നും കിട്ടിയില്ല. പട്ടിണിയും പരിവട്ടവുമായി ഈ ട്രോളിങ് കാലവും പതിവ്പോലെ കടന്നുപോകും. അതിനപ്പുറം ഒരു പ്രതീക്ഷയിവര്‍ക്കില്ല.