പനി പടരുന്നു, 67 പേർ ചികിത്സയിൽ; സ്ഥിരീകരിക്കാതെ എച്ച്1എൻ1

കോഴിക്കോട് മുക്കം ആനയാംകുന്നില്‍ ഗര്‍ഭിണികളടക്കം 67 പേര്‍ക്ക് കൂടി പനി ബാധിച്ചു. ഇതോടെ പനി ബാധിതരുടെ എണ്ണം 283 ആയി. എന്നാല്‍ ഇവര്‍ക്ക് എച്ച് 1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാരശേരി പഞ്ചായത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. 

രോഗം പകരുന്നത് ഒഴിവാക്കാന്‍ വീടുകളിലെത്തി ചികില്‍സ നല്‍കുകയാണ് ആരോഗ്യവകുപ്പ്. 67 പേര്‍ക്ക് കൂടി പനി ബാധിച്ച സാഹചര്യത്തിലാണ് പൊതുപരിപാടികള്‍ ഒഴിവാക്കാനുള്ള തീരുമാനം. 

ഗര്‍ഭിണികളടക്കമുള്ളവരെ രോഗം ബാധിച്ചതാണ് ചെറിയ ആശങ്കയുണ്ടാക്കുന്നത്. എങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ സംഘം ആനയാംകുന്ന ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അഞ്ച് പേര്‍ക്ക് മാത്രമേ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുള്ളുവെങ്കിലും രോഗലക്ഷണങ്ങള്‍ കണക്കിലെടുത്ത് മറ്റുള്ളവര്‍ക്കും ബാധിച്ചത് എച്ച് 1 എന്‍ 1 തന്നെയാകാം എന്നാണ് നിഗമനം.