പ്രളയകാലത്ത് തന്ന അരിയുടെ പണം വേണം; 205.81 കോടി ആവശ്യപ്പെട്ട് കേന്ദ്രം

വെള്ളപൊക്ക ദുരിതാശ്വാസത്തിൽ നിന്നും മഹാപ്രളയം നാശം വിതച്ച കേരളത്തെ തഴഞ്ഞതിനു പിന്നാലെ പണം അങ്ങോട്ട് ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം വേഗം നൽകണമെന്നാണ് നിർദേശം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടൺ അരിയുടെ വിലയായി 205.81 കോടി രൂപ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ തയാറായില്ലെന്നും എത്രയും വേഗം പണം നൽകാൻ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറൽ മാനേജർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങൾക്കായി കേന്ദ്രം ഏഴ് സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. 

വെള്ളപൊക്ക ദുരിതാശ്വാസത്തിന് 2109 കോടി രൂപയുടെ സഹായം അഭ്യർഥിച്ചുള്ള നിവേദനമാണ് സംസ്ഥാനം സമർപ്പിച്ചത്. നേരത്തെ ഇടക്കാല സഹായമായി 3,200 കോടി രൂപ നാല് സംസ്ഥാനങ്ങൾക്ക് നൽകിയപ്പോഴും കേരളത്തിന് സഹായം ലഭിച്ചില്ല. 2018ലെ പ്രളയസമയത്തും ആവശ്യമായ കേന്ദ്രസഹായം ലഭിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.