4 വാരിയെല്ലുകൾ തകർന്നു;‍ പമ്പയിലൂടെ ഒഴുകിയെത്തിയ ആനയുടെ ജഡം മറവു ചെയ്തു

  സീതത്തോടിൽ കനത്ത മഴയിൽ പമ്പാ നദിയിലൂടെ ഒഴുകിയെത്തിയ ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മറവു ചെയ്തു. വാരിയെല്ലുകൾ പൊട്ടുകയും ശ്വാസകോശത്തിൽ വെള്ളം കയറുകയും ചെയ്തതാണ് മരണ കാരണമെന്ന് കോന്നി വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രൻ പറഞ്ഞു. തിങ്കളാഴ്ച സന്ധ്യയ്ക്കാണു മൂലക്കയത്തിനു സമീപം ആറ്റിൽ കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്.

15 വയസ്സ് വരുന്ന ആനയുടെ ഇടതു വശത്തെ 4 വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം പമ്പാ നദിയിൽ കനത്ത വെള്ളപ്പൊക്കമായിരുന്നു. ആറ്റിലേക്കു വീണ ആഘാതത്തിൽ പരുക്കേറ്റതാകാമെന്നാണ് നിഗമനം. ജഡം കണ്ടെത്തിയ ഉടൻ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണൻ, റേഞ്ച് ഓഫിസർ ശരത് ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.