ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം; വിജയക്കുതിപ്പ് തുടർന്ന് നടുഭാഗം ചുണ്ടന്‍

പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം നടുഭാഗം ചുണ്ടന്. ലീഗിലെ അവസാന മല്‍സരമായ പ്രസിഡന്‍സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം നേടി. സിബിഎല്‍ അടുത്ത വര്‍ഷം മലബാറിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്‍സ് ട്രോഫി ജലോല്‍സവം ഉദ്ഘാടനം ചെയ്തു കൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മല്‍സരത്തിനിടെ താല്‍കാലിക പവലിയന്‍ ഇടിഞ്ഞു താണത് കാണികളെ പരിഭ്രാന്തരാക്കി.  

പുന്നമടക്കായലില്‍ ആരംഭിച്ച വിജയക്കുതിപ്പ് നടുഭാഗം ചുണ്ടന്‍ അഷ്ടമുടിയിലും തുടര്‍ന്നു. പ്രസിഡന്‍സി ട്രോഫിക്കായുള്ള പോരാട്ടത്തില്‍  ജലരാജാവായ കാരിച്ചാല്‍ ചുണ്ടനെ 11 മില്ലിസെക്കന്‍ഡിന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം തോല്‍പ്പിച്ചു. ദേവസ് ചുണ്ടനാണ് മൂന്നാം സ്ഥാനം. പ്രസിഡന്‍സി ട്രോഫിയോടെ ഇത്തവണത്തെ ചാംപ്യൻസ് ബോട്ട് ലീഗിന് സമാപനമായി. നെഹ്റു ട്രോഫി ഉള്‍പ്പടെയുള്ള പന്ത്രണ്ട് മല്‍സരവള്ളംക്കളിയില്‍ പതിനൊന്നിലും വിജയിച്ച നടുഭാഗം ചുണ്ടന് തന്നെയാണ് സിബിഎല്‍ ട്രോഫിയും. 

പ്രസിഡന്‍സ് ട്രോഫി മല്‍സരത്തിനിടെ വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുന്ന താല്‍കാലിക പവലിയന്‍ ഇടിഞ്ഞു താണു.

പവലിയനില്‍ നിന്നു പൊലീസ് വേഗത്തില്‍ ആളുകളെ ഒഴിപ്പിച്ചതു കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

MORE IN KERALA