കോഴിക്കോട് ബീച്ചിൽ ഇനി ഹൈജീൻ തട്ടുകടകൾ; 'ഫുഡ് ഹബ്' പദ്ധതിയുമായി നഗരസഭ

സംസ്ഥാനത്തെ ആദ്യത്തെ ഫുഡ് ഹബ് കോഴിക്കോട് വരുന്നു. 90 തെരുവ് കച്ചവടക്കാരെ അണിനിരത്തി ബീച്ചിലാണ് പദ്ധതി തുടങ്ങുക. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും തുറമുഖ വകുപ്പിന്‍റേയും സഹകരണത്തോട് നഗരസഭയാണ് പദ്ധതി നടപ്പാക്കുക. 

കോഴിക്കോടിന്‍റെ സ്വന്തം ഐസ് ഒരച്ചതും ഉപ്പിലിട്ടതുമെല്ലാം വൃത്തിയോടെയാകുമോ ഉണ്ടാക്കുന്നത് എന്ന സംശയം ഇനി ആര്‍ക്കും വേണ്ട. സംസ്ഥാനത്തെ ആദ്യ ഫുഡ് ഹബ് കോഴിക്കോട് ബീച്ചില്‍ വരുന്നതോടെ വൃത്തിയുെട കാര്യത്തില്‍ നമ്പര്‍ വണ്ണാകും ഇവിടുത്തെ കടകള്‍. വൃത്തിയും ഗുണനിലവാരവുമുള്ള തെരുവ് ഭക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കച്ചവടം ചെയ്യുന്നതിനുള്ള ലൈസന്‍സിന് കോര്‍പ്പറേഷനില്‍ എണ്ണായിരം രൂപ അടയ്ക്കേണ്ടി വരും. തുറമുഖ വകുപ്പിന്‍റെ സ്ഥലമായതിനാല്‍ 1200 രൂപ ജിഎസ്ടി ഇനത്തില്‍ അവര്‍ക്കും നല്‍കേണ്ടി വരും. വൃത്തിയും ആരോഗ്യവുമൊക്കെ വരുമെങ്കിലും ഉന്തുവണ്ടികള്‍ മാറ്റുന്നതോടെ ബീച്ചിന്‍റെ ഭംഗി പോകുമോ എന്ന് ആശങ്കപ്പെടുന്നുവരുമുണ്ട് ഇക്കൂട്ടത്തില്‍.