5 വർഷം മുൻപ് ആക്രിയാക്കി കാർ വിറ്റു; ഇതുവരെ പിഴയടയ്ക്കാൻ 8 നോട്ടീസുകൾ; ഒടുവിൽ

അഞ്ചു വർഷം മുൻപ് ആക്രിയാക്കി വിറ്റ കാറിന്റെ പേരിൽ പിഴ അടച്ച് മടുത്തിരിക്കുകയാണ് ഒരാൾ. ഇതിന് പിന്നാലെ കാറിന്റെ ഉടമ ഹർജിയുമായി കോടതിയെ സമീപിച്ചു. ഇതോടെ ഉടമയുടെ ഹർജിയിൽ എത്രയും വേഗം കാർ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതിയും ഉത്തരവിട്ടു. അമിത വേഗത്തിന്റെ പേരിൽ പിഴയടയ്ക്കാൻ 8 നോട്ടിസുകൾ കിട്ടിയ സാഹചര്യത്തിൽ മുൻ ഉടമയായ  വല്ലാർപാടം പനമ്പുകാട് സ്വദേശി മണി ബി. പിള്ള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

കെഎൽ–7 ബിജി 2358 നമ്പർ കാർ വാഹനാപകടത്തിൽ പെട്ടതിനെത്തുടർന്ന് 2015ൽ ഇൻഷുറൻസ് കമ്പനി മുഖേന 48,000 രൂപയ്ക്കു വിറ്റു. ഉടമയുടെ പേര് മാറ്റാതെ ഇപ്പോഴും വാഹനം ഓടിക്കുന്ന സാഹചര്യത്തിൽ ദുരുപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഇൻഷുറൻസ് ഇല്ലെന്നും കാണിച്ചാണ് ഹർജി. വിൽപനയുടെ ധാരണയ്ക്കു വിരുദ്ധമായി ഇപ്പോഴും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പേരു മാറ്റിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. അമിത വേഗത്തിനു 400 രൂപ പിഴയടയ്ക്കാൻ 2017ൽ നോട്ടിസ് കിട്ടിയപ്പോഴാണ് വാഹനം ഉപയോഗത്തിലുണ്ടെന്ന വിവരമറിഞ്ഞത്.

വാഹനത്തിന്റെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ആർടിഒയ്ക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയില്ല. പലയിടങ്ങളിൽ അമിത വേഗമെടുത്തതിന്റെ പേരിൽ തുടർച്ചയായി നോട്ടിസ് കിട്ടുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇൻഷുറൻസ് കമ്പനിക്കും വാഹനം വാങ്ങിയ ബെംഗളൂരു സ്വദേശി എം.എ. ഫസുലിനും  കോടതി സ്പീഡ് പോസ്റ്റ് മുഖേന നോട്ടിസ് പുറപ്പെടുവിച്ചു.  .