നിര്‍ത്താതെ മഴ; ക്ഷേത്രം വെള്ളത്തില്‍‍; അഞ്ച് ഭണ്ഡാരങ്ങള്‍ മുങ്ങി

കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വെള്ളം കയറിയ വെള്ളം ശ്രീകോവിലിന് സമീപമെത്തി. അഞ്ച് ഭണ്ഡാരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 

കനത്ത മഴയിൽ വർഷങ്ങളായി ഇവിടെ വെള്ളക്കെട്ട് പതിവാണ്. സമീപത്തെ ബസ് സ്റ്റാൻഡും പരിസരവും രാത്രിയിൽ വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാവിലെ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.രാവിലെ ക്ഷേത്രത്തിൽ പൂജകൾ നടന്നു. നിവേദ്യ സമർപണം മാത്രമാണ് നടന്നത്. മധൂർ പഞ്ചായത്ത് ഓഫിസും പരിസരവും വെള്ളത്തിലായി. പഞ്ചായത്ത് ഓഫിസ്, അങ്കണവാടി, കൃഷി ഭവൻ, ഓഡിറ്റോറിയം എന്നിവിടങ്ങളിലെത്താൻ കടുത്ത യാത്രാദുരിതമുണ്ടായി.

കാസർകോട് കെ.പി.ആർ. റാവു റോഡ് – കെഎസ്ആർടിസി റോഡ് ജംക്‌ഷനിൽ അടഞ്ഞ ഓടകളിൽ ഒഴുകിപ്പോകാനാവാതെ വെള്ളം കെട്ടി നിന്നതോടെ റോഡ് മുങ്ങി. മാലിന്യത്തോടെന്നപോലെയായ പാതയിലൂടെ സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികളുൾപ്പെടെ കടന്നുപോകാൻ പ്രയാസപ്പെട്ടു.ഒരു പതിറ്റാണ്ടിലേറെയായി ഓട വൃത്തിയാക്കിയിട്ടിലെന്ന പരാതിയുണ്ട് ഇവിടെ.കെട്ടി നിന്ന വെള്ളം അകത്തു കയറിയതിനെത്തുടർന്നു സമീപത്തെ ഒരു ഹോട്ടൽ അടച്ചിട്ടു.