അവഗണനയിൽ മടുത്ത് വൃക്ക വിൽപ്പന; പ്രളയനഷ്ടം നികത്താൻ പരസ്യവുമായി ജോസഫ്

പ്രളയ നഷ്ടത്തിൽ നിന്നു കരകയറാന്‍ സ്വന്തം വൃക്ക വില്‍പ്പനക്കുണ്ടെന്ന് പരസ്യപ്പെടുത്തി ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി. പ്രളയത്തിൽ പാതി തകർന്ന വീടിന്റെ മുന്നിലാണ് പരസ്യം വെച്ചത് .കൈക്കൂലി കൊടുക്കാത്തതിനാല്‍ പ്രളയ ശേഷം  ഒരു സഹായവും കിട്ടിയില്ലെന്നാരോപിച്ചാണ് പരസ്യം ഉയർന്നത്. വാര്‍ഡിലാണ് ജോസഫും ഭാര്യ ആലീസും താമസിക്കുന്നത്. വീടും നാല് കടമുറികളും ജോസഫിനുണ്ട് ‌ .ഇതില്‍ നിന്നും വാടക ഇനത്തില്‍ ലഭിച്ചിരുന്ന

തുകയായിരുന്നു ഇവരുടെ  വരുമാന മാര്‍ഗം. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ഉണ്ടായ കനത്തമഴയില്‍ വീടും കടമുറികളും തകര്‍ന്നു. പ്രളയ ശേഷം തകര്‍ന്ന കടമുറികള്‍ പുനര്‍നിര്‍മ്മിക്കാന്‍ എവിടെ നിന്നും സഹായം ലഭിച്ചില്ല. സഹായമഭ്യര്‍ത്ഥിച്ച് ജോസഫ്  കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. നല്‍കാത്ത അപേക്ഷകളില്ല. എല്ലായിടത്തു നിന്നും അവഗണനയായിരുന്നു മറുപടി . ഇതില്‍ പ്രകോപിതനായാണ് ജോസഫ് വൃക്കവില്‍പ്പനക്കെന്നെഴുതി പരസ്യപ്പെടുത്തിയത്.

വൃക്ക വിറ്റ് പണം ലഭിച്ചാല്‍ അതിലൊരോഹരി ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലിയായി നല്‍കാമെന്നു ജോസഫ് പറയുന്നു. 25 വര്‍ഷമായി ജോസഫും ഭാര്യയും പ്രളയം തകര്‍ത്ത ഈ വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് ലഭിച്ച 60000 രൂപയോളം മുടക്കി വീടിനു മുകളിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തു.