സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ച് കളിമണ്‍ ഖനനം; സംരക്ഷിച്ച് പൊലീസ്; പ്രതിഷേധം

തിരുവനന്തപുരം മംഗലപുരത്ത് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കളിമണ്‍ ഖനനം തുടരുന്നതായി പരാതി. സ്വകാര്യ കമ്പനി തുടരുന്ന ഖനനത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആക്ഷേപം. പരാതി പറയാനെത്തിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപം.

കഴക്കൂട്ടത്തിന് സമീപം മംഗലപുരം പഞ്ചായത്തിലെ മുഴുവന്‍ കളിമണ്‍ ഖനനവും നിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനശക്തി ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ് . ഇതിനെതിരെ കളിമണ്‍ ഖനന കമ്പനിയായ ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളേയ്സ് സുപ്രീംകോടതിയെ സമീപിച്ചപ്പോഴും ഖനനം നിര്‍ത്താനായിരുന്നു ഉത്തരവ്. ഏഴാം തീയതി സുപ്രീംകോടതി ഉത്തരവ് വന്ന ശേഷവും പ്രദേശത്തെ കളിമണ്‍ ഖനനം തുടരുകയാണ്. ആല്‍ഫാ ക്ളേ എന്ന കമ്പനിയാണ് ഖനനം തുടരുന്നത്.

കോടതി ഉത്തരവ് ലംഘിച്ചുള്ള ഖനനത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു പൊലീസിന്റെ ഇടപെടല്‍. പൊലീസിന് ഇടപെടാനാവില്ലെന്ന് പറഞ്ഞ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കെതിരെ തട്ടിക്കയറിയെന്നും പരാതിയുണ്ട്. ഒടുവില്‍ നാട്ടുകാരും സമരവുമായെത്തിയതോടെ സ്വകാര്യകമ്പനി തല്‍കാലത്തേക്ക് ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്.