കേരളത്തിൽ അനുഭവപ്പെടുന്ന ഈ കൊടുംതണുപ്പിനു പിന്നിൽ

കേരളത്തിൽ വർധിച്ച തണുപ്പിനു വരൾച്ചയുമായി  ബന്ധമില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊടിയ വരൾച്ച വരുന്നതിനു മുന്നോടിയാണെന്ന തരത്തിലുള്ള സമൂഹ മാധ്യമ പ്രചാരണങ്ങളെ കാലാവസ്ഥാ കേന്ദ്രം തള്ളി. 4 ദിവസം കൂടി മാത്രമേ അസ്വാഭാവികമായ തണുപ്പുണ്ടാകൂ. ഇന്ത്യ മുഴുവൻ അനുഭവപ്പെടുന്ന ശൈത്യത്തിന്റെ ഭാഗമാണിത്. എന്നാൽ പതിവിൽ നിന്നു വിപരീതമായി കുറഞ്ഞ താപനില ശരാശരിയിൽ നിന്നു 2 ഡിഗ്രി സെൽഷ്യസാണു കുറഞ്ഞിരിക്കുന്നത്.

കോട്ടയം ജില്ലയിലൊഴികെ മറ്റൊരിടത്തും റെക്കോർഡ് കുറവ് രേഖപ്പെടുത്തിയിട്ടില്ല. താപനില ശരാശരിയിൽ ഇന്നലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരിലും കൊച്ചി വിമാനത്താവളത്തിലുമാണ്. 16.5 ഡിഗ്രി സെൽഷ്യസ്. എന്നാൽ പുനലൂരിൽ കുറഞ്ഞ താപനിലയുമായി ബന്ധപ്പെട്ട റെക്കോർഡ് 12.9 ഡിഗ്രിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ.സന്തോഷ് അറിയിച്ചു.

ഉത്തരധ്രുവത്തിൽ നിന്നുള്ള ശൈത്യതരംഗം ഇന്ത്യ ഉൾപ്പടെയുള്ള മേഖലയിലേക്കു കടന്നതാണു രാജ്യവ്യാപകമായി തണുപ്പു കൂടാനിടയാക്കിയത്. ഈർപ്പം കുറഞ്ഞതുമൂലം ഉച്ചസമയത്തു കടുത്ത ചൂടും അനുഭവപ്പെടുന്നുണ്ട്