ലൈംഗികാരോപണ വിധേയനായ പി.കെ.ശശിയെ വെള്ളപൂശിയും പെണ്‍കുട്ടിയുടെ പരാതിയെ സംശയത്തിന്റെ നിഴലിലാക്കിയും സി.പി.എം അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയോട് പാര്‍ട്ടി ഓഫീസില്‍ വച്ച ശശി മോശമായി പെരുമാറിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികളോട് ഇടപെടേണ്ട രീതിയില്‍ ശശിയുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാകമ്മിറ്റികള്‍ക്ക് കൈമാറിയ കുറിപ്പില്‍ വ്യക്താക്കുന്നു.
ലൈംഗികാരോപണ വിവാദത്തില്‍ ശശിയെ പാര്‍ട്ടി ആറുമാസത്തേക്ക് സസ്പെന്‍് ചെയ്തെങ്കിലും അതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന അന്വേഷണ റിപ്പോര്‍ട്ട്. മണ്ണാർക്കാട് പാർട്ടി ഓഫീസിൽ വച്ച് ശശി മോശമായി പെരുമാറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിന് ദൃക്സാക്ഷികളില്ലെന്നുമാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളായി എ.കെ.ബാലന്റെയും പി.കെ.ശ്രീമതിയുടെയും കണ്ടെത്തല്‍. തിരക്കുള്ള സമയത്ത് പാർട്ടി ഓഫീസിൽ ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ല. ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പരാതിവന്നതെന്നും പരാതി സ്വമേധയാ നൽകിയതെന്ന് കരുതാനാകില്ലെന്നുമാണ് ശശിയെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടിന്റെ കാതല്‍.
ശശി പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പണം നൽകിയത് സംഘടനാകാര്യങ്ങള്‍ക്കാണ്. പരാതിക്കാരിയെ ഓഫീസിൽ വിളിപ്പിച്ചത് റെഡ് വോളന്റിയർ മാർച്ചിലെ കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നുമാണ് പാര്‍ട്ടി കമ്മീഷന്റെ നിഗമനം. യുവതിയുടെ വിശദീകരണത്തിൽ പൊരുത്തക്കേടുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശം. ജില്ലാ സമ്മേളന സമയത്ത് പെൺകുട്ടി ഉത്സാഹവതിയായി കാണപ്പെട്ടുവെന്ന വിലകുറഞ്ഞ ന്യായമാണ് പരാതിയുടെ ഉദ്ദേശലക്ഷ്യത്തെ ചോദ്യം ചെയ്യാന്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.