അമ്മയുടെ കൈവിട്ട് ബസിനടിയിലേക്ക്; കുഞ്ഞിന് ദാരുണാന്ത്യം

ബസിറങ്ങിയ ഉടൻ അമ്മയുടെ കൈവിട്ട് ഓടി ബസിനടിയിൽ കയറിയ പിഞ്ചുബാലിക പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. ഇടവ കാപ്പിൽ കാക്കോലുവിള വീട്ടിൽ മനീഷിന്റെയും അഞ്ജുവിന്റെയും മകൾ അക്ഷയ(മൂന്നര)യ്ക്കാണു ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം ബസിൽ നിന്നിറങ്ങിയ ഉടൻ കുട്ടി നേരെ ബസിന്റെ അടിയിലേക്കു നീങ്ങിയെന്നാണു സൂചന.

ഇടതുവശത്തു മുൻവാതിലിലൂടെ അമ്മയ്ക്കൊപ്പം ഇറങ്ങിയ കുട്ടി അപകടത്തിൽപ്പെട്ടത് വലതുഭാഗത്തെ പിൻചക്രം കയറിയാണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടി അടിയിലുള്ളതറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. രാവിലെ 10 മണിയോടെയായിരുന്നു അപകടം. 

കാപ്പിലിലെ അഞ്ജുവിന്റെ വീട്ടിൽ നിന്നു കാട്ടുവിളയിലെ മനീഷിന്റെ വീട്ടിലേക്കു വരുന്നതിനായിട്ടാണു അമ്മയും മകളും സ്വകാര്യ ബസിൽ കാട്ടുവിളയിലെ കശുവണ്ടി ഓഫീസ് ജംഗ്ഷനിലിറങ്ങിയത്. സഹോദരൻ: അക്ഷയ്. കെട്ടിടനിർമാണ തൊഴിലാളിയാണു മനീഷ്.