വയനാട്ടില്‍ നെൽപാടങ്ങൾ കുറഞ്ഞു; കാലാവസ്ഥാമാറ്റങ്ങള്‍ക്ക് ആക്കം കൂട്ടി

വയനാട്ടില്‍ വിളകളുടെ പരീക്ഷണങ്ങളും കാര്‍ഷികരീതിയില്‍ വന്ന മാറ്റങ്ങളും കാലാവസ്ഥാമാറ്റങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ആക്കം കൂട്ടിയിട്ടുണ്ട്. ജലസംഭരണികളായ വയലുകളുടെ പരിവര്‍ത്തനമാണ് ഇതില്‍  പ്രധാനം. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ ഇരുപത്തിരണ്ടായിരം ഹെക്ടര്‍ പാടങ്ങളാണ് തരംമാറ്റിയത്.  

നെല്‍ക്കൃഷി നഷ്ടമാണെന്ന് പറഞ്ഞ കര്‍ഷകര്‍ തെരഞ്ഞെടുത്തത് വാഴയായിരുന്നു. ഒന്നമര്‍ത്തിച്ചവിട്ടിയാല്‍ വെള്ളം പൊടിഞ്ഞിരുന്ന വയലുകളില്‍ ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് വാഴകളാണ്.‌ മണ്ണിന്റെ ജലസംഭരണശേഷി പോയയതിന്റെ പ്രധാനകാരണം ഈ കൃഷി മാറ്റമായിരുന്നു. വാഴ മാത്രമല്ല കവുങ്ങും ഇഞ്ചി, കപ്പ പോലുളള ഇടവിളക്കൃഷികളും വയനാടന്‍ പാടങ്ങളില്‍ നിറഞ്ഞതാണ് കാര്‍ഷികമേഖലയിലെ വലിയ മാറ്റം.

പാടങ്ങളില്‍ നെല്‍ക്കൃഷിയെക്കാള്‍ വലിയ സാധ്യതയായിട്ടാണ് ചിലര്‍ ഇഷിടികക്കളങ്ങളെക്കണ്ടത്. നെല്ലുവിള‍ഞ്ഞ പലസ്ഥലങ്ങളിലും ഇഷ്ടികച്ചൂളകള്‍ കാണാം. വെള്ളം പിടിച്ചു വെക്കാനും അടിത്തട്ടിലേക്ക് മാറ്റാനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞു. കൂടാതെ വ്യാപകമായ രാസവളപ്രയോഗങ്ങളും മണ്ണിനെത്തളര്‍ത്തി. ഘടന മാറി. 1981 കാലയളവില്‍ മുപ്പതിനായിരം ഹെക്ടറിലായിരുന്നു നെല്‍ക്കൃഷി. പ്രിന്‍സിപ്പല്‍ കൃഷി ഒാഫീസിന്റെ കണക്കുകള്‍ പ്രകാരം 8156 ഹെക്ടറായി ചുരുങ്ങി.