ബാലഭാസ്കറിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍

സംഗീതജ്ഞന്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ട്  മകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല മരിച്ചു. ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജുനേയും പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്ക്കറിന്റെ  ശസ്ത്രക്രിയ പൂര്‍ത്തിയായി.  24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  

തൃശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷമിയും മകള്‍ തേജസ്വിയും. ഡ്രൈവര്‍ അര്‍ജുനാണ് കാറോടിച്ചിരുന്നത്. ദേശീയപാതയില്‍ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് നിയന്ത്രണം നഷ്ടമായ വാഹനം വഴിയരുകിലെ മരത്തില്‍ ഇടിച്ച് കയറി. പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാമെന്നാണ് കരുതുന്നത്. 

മുന്‍സീറ്റില്‍ ബാലഭാസ്കറിന്റെ മടിയിലായിരുന്നു കുട്ടിയിരുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാലഭാസ്കറിന് നട്ടെല്ലിന് ഗുരുതരപരുക്കും ശരീരത്തില്‍ ഒട്ടേറെ ഒടിവുകളുമുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ്. ലക്ഷ്മിയ്ക്കും അര്‍ജുനനും അരയ്ക്ക് കീഴ്പോട്ടാണ് പരുക്കുകളേറെയും. ലക്ഷ്മിയും അര്‍ജുനും അപകടനില തരണം ചെയ്തു.

MORE IN KERALA