തൃശ്ശൂരിൽ കേന്ദ്ര സംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ചാലക്കുടി, മാള ഉള്‍പ്പെടെ തൃശൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ച്ച് കേന്ദ്ര സംഘം മടങ്ങി. രണ്ടായിരം കോടി രൂപയുടെ നഷ്ടം പ്രളയത്തില്‍ സംഭവിച്ചുവെന്ന് കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. 

പ്രളയം ഏറ്റവും കൂടുതല്‍ താണ്ഡവമാടിയ ചാലക്കുടിയിലായിരുന്നു ആദ്യം കേന്ദ്രസംഘം എത്തിയത്. സ്വകാര്യ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രസംഘം വിശദമായ ചര്‍ച്ച നടത്തി. പ്രളയത്തിന്റെ ദുരിതം കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താന്‍ പ്രത്യേക വീഡിയോ തയാറാക്കിയിരുന്നു. പ്രളയ സമയത്തെ ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുമായിരുന്നു അവതരിപ്പിച്ചത്. ഇതിനു ശേഷം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ വിശദാംശങ്ങളും കൈമാറി. വി.ആര്‍.പുരത്തെ ദുരിതാശ്വാസ ക്യാംപിലാണ് ആദ്യം എത്തിയത്. പ്രളയത്തിലകപ്പെട്ട കുടുംബങ്ങളുമായി നേരിട്ടു സംസാരിച്ചു. പിന്നെ, ചാലക്കുടി താലൂക്ക് ആശുപത്രി. ഉരുള്‍പൊട്ടലില്‍ പത്തൊന്‍പതു പേരുടെ ജീവന്‍ കവര്‍ന്ന കുറാഞ്ചേരി തുടങ്ങി നിരവധി സ്ഥലങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും അനുഗമിച്ചു. 750ലേറെ ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേര്‍ കഴിഞ്ഞ വിവരവും കലക്ടര്‍ കൈമാറി.