കേരളത്തിലെ നവീകരണജോലികള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ കോടികൾ പാഴാക്കി റയില്‍വേ

ട്രാക്കുകളുടെയും സ്റ്റേഷനുകളുടെയും നവീകരണത്തിനായി കേരളത്തിലെ ഡിവിഷനുകള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ കോടിക്കണക്കിന് രൂപ പാഴാക്കി റയില്‍വേ.  നവീകരണജോലികള്‍ ടെന്‍ഡര്‍ ചെയ്യാതെയും  ബജറ്റ് പുനക്രമീകരണം ആവശ്യപ്പെട്ടുമാണ് പദ്ധതികള്‍ പഴാക്കിയത്. തിരക്കേറിയ പാതകള്‍ നവീകരിക്കുന്നത് ട്രാഫിക്കിനെ ബാധിക്കുമെന്ന ന്യായവും റയില്‍വേയ്ക്കുണ്ട്.  

ഷൊര്‍ണൂര്‍ മംഗലാപുരം റൂട്ടില്‍ ട്രാക്ക് നവീകരണത്തിന്  രണ്ടു റീച്ചുകളിലായി അനുവദിച്ച 62.39ലക്ഷം രൂപ, 1.59 കോടിരുപയും എന്തു ചെയ്തെന്ന് റയില്‍വേയോട് ചോദിച്ചാല്‍  ഒന്നും ചെയ്തില്ലെന്ന് ഒരുമടിയിലുമില്ലാതെ ദക്ഷിണറയില്‍വേ മറുപടി പറയും . പാലക്കാട് ഡിവിഷനുകളില്‍ സ്റ്റേഷന്‍ നവീകരണത്തിനനുവദിച്ച ലക്ഷങ്ങളുടെ സ്ഥിതിയും ഇതുതെന്നെ .  കേരളത്തില്‍ റയില്‍വേ വികസിക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തുകൊടുക്കാത്തതുകൊണ്ടാണെന്ന് വാതോരാതെ പറയുന്ന റയില്‍വേ മന്ത്രി എന്തായാലും ഈ വിവരാവകാശ രേഖകള്‍ ഒന്നുകാണണം . സ്വന്തം നിയന്ത്രണത്തിലുള്ള ട്രാക്കുകള്‍ നവീകരക്കാന്‍ ഇനി സംസ്ഥാന സര‍്ക്കാര്‍ എന്തുചെയ്യണമെന്ന് ഒന്ന് വെളിപ്പെടുത്തുകയും വേണം . കേരളത്തോടുള്ള ദക്ഷിണറയില്‍വേയുടെ ചിറ്റമ്മനയത്തിന്റെ  വിളിച്ചു പറയുന്ന തെളിവുകളാണ് ഈ രേഖകള്‍ 

അവഗണനയേറെയും പാലക്കാട് ഡിവിഷന് കീഴില്‍വരുന്ന മലബാര്‍ മേഖലയോടാണ്. സ്റ്റേഷന്‍ നവീകരണം , പുതിയ പ്ലാറ്റ് ഫോമുകള്‍, സബ് വേകള്‍ എന്നിവയ്ക്കെല്ലാം  ജനപ്രതിനിധികളുടെ സമ്മര്‍ദത്തിലൂടെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പക്ഷേ ഈ തുക വിനിയോഗിക്കുന്നകാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് റയില്‍വേയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.