ആവേശമാണ് വിഎസ്; ചെങ്ങന്നൂരിൽ വിഎസിനെ കാണാൻ വൻജനക്കൂട്ടം

പ്രായത്തിന്‍റെ അവശതകള്‍ക്കിടയിലും എല്‍.ഡി.എഫിന്‍റെ താരപ്രചാരകന്‍ വി.എസ് അച്യുതാനന്ദന്‍ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ കാഴ്ചകള്‍. രണ്ട് ദിവസങ്ങളിലായി നാല് യോഗങ്ങളില്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും വന്‍‌ ജനക്കൂട്ടമാണ് വി.എസിനെ കേള്‍ക്കാനെത്തിയത്. 

ഇടതുപക്ഷത്തിന്‍റെ താരപ്രചാരകനെ വരവേല്‍ക്കാന്‍ യുവജനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് പേരാണെത്തിയത്. വെണ്‍മണി, ചെറിയനാട് ഉള്‍‌പ്പെടെ നാല് സ്ഥലങ്ങളിലായിരുന്നു യോഗം. എഴുതിതയ്യാറാക്കിയ പ്രസംഗം. ഇടയ്ക്ക് പതിവുപോലെ നീട്ടിക്കുറുക്കലുകള്‍. ബിജെപിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് തുടങ്ങിയ വി.എസ് കോണ്‍ഗ്രസില്‍ നിന്നുള്ള ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയും പരിഹസിച്ചു. 

സംസ്ഥാനസര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞെങ്കിലും ഒരിക്കല്‍പോലും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മിണ്ടിയതേയില്ല. എല്‍.ഡി.എഫിനു വേണ്ടി ഇനി പിണറായി വിജയന്‍ മാത്രമാണ് എത്താനുള്ളത്. ആരൊക്കെ വന്നാലും  ജനക്കൂട്ടകത്തിനാവേശം വി.എസ് തന്നെയെന്ന് തെളിയിക്കുന്നതാണ് എല്ലായിടത്തേയും കാഴ്ച.