24 മണിക്കൂറിൽ 1624 കി.മി ലക്ഷ്യമിട്ടു, ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്കു ദാരുണാന്ത്യം

ഒറ്റപ്പാലത്തു നിന്നു പുണെയിലേക്ക് അപകടകരമായ ബൈക്ക് ഗെയിമിൽ പങ്കെടുക്കാൻയാത്ര ചെയ്തതെന്നു കരുതുന്ന കോളജ് വിദ്യാർഥി കർണാടകയിലെ ചിത്രദുർഗയിൽ വാഹനാപകടത്തിൽ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ‘സമത’യിൽ എം. സുഗതൻ– എസ്. പ്രിയ ദമ്പതികളുടെ മകൻ മിഥുൻഘോഷാണു (20) കർണാടകയിൽ ലോറിയിൽ ബൈക്കിടിച്ചു മരിച്ചതായി ബന്ധുക്കൾക്ക് ഇന്ന് വിവരം ലഭിച്ചത്. 

സാഡിൽ ഫോർ ചാലഞ്ച് 1000 എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കളുടെ നിഗമനം. വീട്ടിൽ നിന്ന് ചാലഞ്ചിനെ സംബന്ധിച്ച പോസ്റ്ററുകളും ചില റൂട്ട് മാപ്പുകളും ബന്ധുക്കൾക്കു ലഭിച്ചു. 24 മണിക്കൂറിനുള്ളിൽ 1624 കിലോമീറ്റർ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യമായാണ് മിഥുൻ പുറപ്പെട്ടതെന്നു കരുതുന്നു. കോയമ്പത്തൂരിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയത്. പാമ്പാടി നെഹ്റു കോളജിലെ അവസാനവർഷ ഓട്ടോമൊബീൽ വിദ്യാർഥിയാണു മിഥുൻ.