വൈശാഖ് പണം ആവശ്യപ്പെട്ടുവെന്ന് പെൺവാണിഭ സംഘം: അതിക്രൂരമായി കൊന്നു

തിരുവനന്തപുരം∙ കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺവാണിഭ സംഘമെന്നു പൊലീസ്. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയവരോട് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. വലിയശാല മൈലാ‌ടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ രണ്ടുമുറികൾ വാടയ്ക്ക് എടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.

ഒരു മാസം മുൻപാണ് ഇവർ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. കരമനയിൽ തട്ടുകടയും മറ്റും നടത്തിരുന്ന വൈശാഖിന് പെൺവാണിഭ സംഘത്തെ കുറിച്ച് അറിവുണ്ടായിരുന്നു. പെൺവാണിഭ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതിനാലാണ് കൊലപാതകമെന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവ സമയം  കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ  2 യുവതികളും 4 പുരുഷന്മാരും ഉണ്ടായിരുന്നു. 

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഭാഗങ്ങളില്‍ കുത്തേറ്റിരുന്നു. 70 ഓളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ് വൈശാഖിനെ കുത്തിയതെന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

English Summary: Man stabbed to death in apartment in Thiruvananthapuram, four held