സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു.എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. തിളക്കവും കണ്ണകിയും ഉള്‍പ്പെടെ 23 സിനിമകള്‍ക്ക് സംഗീതം നല്‍കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള  2001 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ് കൈതപ്രം വിശ്വനാഥന്‍. വിഡിയോ റിപ്പോട്ട് കാണാം.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായി. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.

കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച ജയരാജ് ചിത്രം ‘ദേശാടന’ത്തിൽ കൈതപ്രത്തിന്റെ സഹായിയായാണ് സിനിമാ പ്രവേശം. ജയരാജിന്റെ തന്നെ ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്. കണ്ണകി, തിളക്കം, എകാന്തം, ദൈവനാമത്തിൽ, മധ്യവേനൽ, കൗസ്തുഭം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ... (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. കൗസ്തുഭം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.