വിജിലൻസിനെ നോക്കുകുത്തിയാക്കി സർക്കാർ

വിജിലൻസിനെ നോക്കുകുത്തിയാക്കി സംസ്ഥാന സർക്കാർ. ലോക്നാഥ് ബെഹ്റ മേധാവിയായി ചുമതലയേറ്റശേഷം വിജിലൻസ് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ലോക അഴിമതിവിരുദ്ധ ദിനമായി ആചരിക്കുന്ന ഇന്ന്, പിണറായി സർക്കാരിന്റെ അഴിമതിക്കെതിരായ ആത്മാർഥത ചോദ്യം ചെയ്യപ്പെടുകയാണ്.

ജേക്കബ് തോമസിനു പകരം ലോക്നാഥ് ബഹ്റ വിജിലൻസിന്റെ തലപ്പത്തെത്തിയതോടെ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഉയർന്ന പദവിയിലിരിക്കുന്നവർക്കെതിരെ പരാതി ലഭിച്ചാൽ വിജിലൻസ് മേധാവിയുടെ അനുമതിയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂയെന്ന നിബന്ധനയാണ് കേസുകളുടെ എണ്ണം കുറയാൻ കാരണം. ഇതോടെ സംസ്ഥാനത്തെ 23 വിജിലൻസ് യൂണിറ്റുകൾ പോസ്റ്റ് ഓഫിസുകൾ മാത്രമായി അധഃപതിച്ചുവെന്നാണ് ആക്ഷേപം.

പൊലീസ് മേധാവി തന്നെ വിജലിൻസിന്റേയും തലപ്പത്തിരിക്കുമ്പോൾ , ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരായ പരാതികളിൽ എന്തു നടപടിയുണ്ടാകുമെന്നും ആശങ്ക ഉയരുന്നു.

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്ന നഗരങ്ങളിലൊന്ന് കൊച്ചിയായത് ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം കൊണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് വിജിലൻസ് കേസുകളുടെ എണ്ണം കുറഞ്ഞത് ജനങ്ങൾക്ക് വിജിലൻസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്ന ചോദ്യമാണ് ഉയരുന്നത്.