നൈജീരിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികര്‍ ഇന്ന് നാട്ടിലെത്തും

നൈജീരിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികര്‍ ഇന്ന് തിരിച്ചെത്തും. 2022 ഓഗസ്റ്റില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട ക്രൂഡ് ഓയില്‍ ടാങ്കര്‍ എം.ടി. ഹീറോയിക് ഇഡൂണിലെ ജീവനക്കാരാണ് ഇന്ന് എത്തുക. മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 16 പേരാണ് കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരായുണ്ടായിരുന്നത്. നൈജീരിയന്‍ കടലില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും, നാവികസേനയുടെ ഉത്തരവുകള്‍ അവഗണിച്ചെന്നും ആരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്നാണ് ഇവര്‍ യാത്രതിരിച്ചത്. 16 ഇന്ത്യക്കാര്‍, എട്ട് ശ്രീലങ്കക്കാര്‍, ഒരുഫിലിപ്പിനോ,  ഒരു പോളീഷ് പൗരന്‍ എന്നിവരടങ്ങുന്ന 26 അംഗ സംഘമാണ് എം.ടി. ഹീറോയിക് ഇഡൂണിന്റെ നിയന്ത്രണ ചുമതല വഹിച്ചിരുന്നത്. കപ്പലിലെ ജീവനക്കാരായ 16 ഇന്ത്യന്‍ നാവികരില്‍ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന്‍നഗറിലെ സനു ജോസ്, കൊല്ലം സ്വദേശി വിജിത് എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊച്ചിയില്‍ വിമാനമിറങ്ങും. സുദീര്‍ഘമായ നയതന്ത്ര ഇടപെടലുകള്‍ക്കും, കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് ഇവരുടെ മോചനം സാധ്യമായത്. തടവിലെ ദുരിതങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് നാവികരും കുടുംബാഗംങ്ങളും.

Indian sailors imprisoned in Nigeria will return home today