അനുവാദമില്ലാതെ വെളുത്തുള്ളി മുറിച്ചു; ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ്; ജീവപര്യന്തം

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അനുവാദമില്ലാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താലാണ് ഇയാള്‍ ഭാര്യയെ തീകൊളുത്തിയത്. അഡീഷനൽ സെഷൻസ് ജഡ്ജി രേഖ ആർ. ചന്ദ്രവൻഷിയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. 3000 രൂപ പിഴയും ചുമത്തി. .2018 മാർച്ച് ഒന്നിനാണ് മധ്യപ്രദേശിലെ ബദിനവാറിൽ ക്രൂരത നടന്നത്. 

തന്നോട് പറയാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താലാണ് വിപാലിപാട സ്വദേശി പ്രകാശ് ഭീല ഭാര്യ കവിതയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. 100 ശതമാനം പൊള്ളലേറ്റ കവിതയെ ചികില്‍സയ്ക്കായി ഇൻഡോറിലെ എം.വൈ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 

സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ ജാമ്യത്തുക പിഴയായി പിടിച്ചെടുത്ത് ശിക്ഷ അനുഭവിക്കാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.