ബംഗാളിൽ പെട്രോൾ വില കുറച്ച് മമത; നികുതി ഇനത്തിൽ കുറവ്; ആശ്വാസനീക്കം

ഇന്ധനവില വർധനവിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിലക്കുറവ് പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഞായറാഴ്ചയാണ് നികുതി ഇനത്തിൽ ഒരു രൂപ കുറയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. അർധരാത്രിയോടെ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് ബംഗാൾ ധനമന്ത്രി അമിത് മിത്ര വാർത്ത ഏജൻസിയോട് പറഞ്ഞു. 

ഇന്ധനവില വർധനവിൽ വലഞ്ഞ ജനത്തിന് ഈ നീക്കം ആശ്വാസമാകുമെന്നും അമിത് മിത്ര പ്രതികരിച്ചു. കഴിഞ്ഞ പത്തു ദിവസത്തിലധികമായി ഇന്ധനവില ക്രമാതീതമായി വർധിക്കുന്ന കാഴ്ചാണ് രാജ്യത്ത്. ചില സംസ്ഥാനങ്ങളിൽ‌ പെട്രോൾ വില ലീറ്ററിന് നൂറും കടന്നും കുതിക്കുകയാണ്. മുംബൈയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് പെട്രേളിന് രേഖപ്പെടുത്തിയിരിക്കുന്നത്, 97 രൂപ. ഡീസൽ വിലയാകട്ടെ 88 കടന്നു. കേരളത്തിൽ പെട്രോൾ വില ലീറ്ററിന് 91.05 രൂപയും ഡീസലിന് 85.7 രൂപയുമായി.

ഇന്ധനവില വർധനവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയർത്തുന്നത്. വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ശനിയാഴ്ച ബന്ദും മാർച്ചും സംഘടിപ്പിച്ചിരുന്നു. നിരക്കുകൾ ന്യായമായ നിലയിലേക്ക് കൊണ്ടുവരാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിനു പിന്നാലെയാണ് ബംഗളിന്റെ നീക്കം.