രജനീകാന്തിന്റെ 'മക്കള്‍ മന്‍ഡ്രം' സസ്പെൻസിൽ; കാത്ത് തമിഴകം

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച സസ്പെന്‍സ് നിലനിര്‍ത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ആരാധക സംഘമായ മക്കള്‍ മന്‍ഡ്രം ഭാരവാഹികളുമായി രണ്ടുമണിക്കൂര്‍ കൂടിയാലോചിച്ചെങ്കിലും തീരുമാനം പ്രഖ്യാപിച്ചില്ല. അന്തിമ തീരുമാനം ഇന്നു വൈകീട്ടോ ,നാളയോ താരം പ്രഖ്യാപിച്ചേക്കും.

രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മുന്നില്‍ കോവിഡിനെ പോലും വകവെയ്ക്കാതെ എത്തിയ  ആരാധകരുടെ പൊതുമനസാണിത്. കല്യാണ മണ്ഡപത്തിനുള്ളില്‍ രജനികാന്തിനെ കാര്യങ്ങള്‍ ധരിപ്പിച്ച മക്കള്‍ മന്‍ഡ്രം ജില്ലാ സെക്രട്ടറിമാരും ഇതേ നിലപാട് എടുത്തു. എന്തു സംഭവിച്ചാലും തലൈവര്‍ക്കൊപ്പമുണ്ടെന്ന്  ആവര്‍ത്തിച്ചു.എല്ലാം കേട്ട സൂപ്പര്‍ സ്റ്റാര്‍ ആകട്ടെ  തീരുമാനം പിന്നീടന്ന്  അറിയിച്ചു. തുടര്‍ന്നു തടിച്ചുകൂടിയവരെ കല്യാണ മണ്ഡപത്തിന്റെ ബാല്‍കണിയിലെത്തി അഭിവാദ്യം ചെയ്തു. രാവിലെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്നറങ്ങുമ്പോഴും ഇതേ നിലപാടിലായിരുന്നു രജനികാന്തിന്.

കോവിഡ് പൊട്ടിപുറപ്പെട്ടതിനുശേഷം ആദ്യമായാണു താരം ആരാധക സംഘടനയുടെ യോഗം വിളിക്കുന്നത്. രണ്ടാഴ്ച മുമ്പു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയപ്പോള്‍ കൂടിക്കാഴ്ചയ്ക്കു താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും‌ം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചു രജനികാന്ത് ഒഴിയുകയായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമ്മുള്ളതിനാല്‍ അന്തിമ രാഷ്ട്രീയ തീരുമാനം നീട്ടികൊണ്ടുപോകാനും രജനിക്കു കഴിയില്ല.