‘ആപ്പിൾ പോലെ മമ്മൂട്ടി; മേക്കപ്പ് വേണമെന്ന് ഞാന്‍’; ദളപതിക്കഥ പറഞ്ഞ് രജനി

പൊന്നിയിന്‍ സെല്‍വന്‍ ഓഡിയോ പ്രകാശനച്ചടങ്ങിനിടെ, ദളപതി ചിത്രത്തിന്റെ െലാക്കേഷനിൽ നടന്ന രസകരമായ അനുഭവം പങ്കിട്ട് രജനീകാന്ത്. കമൽഹാസനെ സാക്ഷിയാക്കിയാണ് മമ്മൂട്ടി കൂടി കഥാപാത്രമായ കഥ അദ്ദേഹം പറഞ്ഞത്. ‘ദളപതി ഷൂട്ടിങ് തുടങ്ങുന്ന ദിവസം. മൈസൂരിൽ ആണ് ഷൂട്ടിങ്. ഞാൻ ബോംബെയിൽ ഹിന്ദി സിനിമയിൽ അഭിനയിക്കുകയായിരുന്നു. ബോംബെയിൽനിന്ന് ഞാൻ മൈസൂരിൽ എത്തുമ്പോൾ രാത്രി 12 മണി ആയി. പിറ്റേ ദിവസം രാവിലെ ഷൂട്ടിനെത്തിയപ്പോഴാണ് എനിക്ക് മേക്കപ്പ് വേണ്ടെന്ന കാര്യം പറയുന്നത്. ഞാൻ സമ്മതിച്ചില്ല. മേക്കപ്പ് ഇല്ലാതെ പറ്റില്ല, നിങ്ങൾ ഫൗണ്ടേഷൻ ഇട്ടോളൂ. മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. അദ്ദേഹം ആപ്പിൾ പോലെയാണ് ഇരിക്കുന്നത്. മേക്കപ്പ് ഒന്നും ഇടാതെ അവിടെ പോയാൽ പൗർണമിയും അമാവാസിയും പോലെ ഇരിക്കും. ശരി എന്ന് പറഞ്ഞിട്ട് കോസ്റ്റ്യും ഇടുന്നവർ അകത്തേക്കു പോയി. പിന്നീട് വരുന്നു കോസ്റ്റ്യൂം. ലൂസ് പാന്റ്സും ലൂസ് ഷർട്ടും. പറ്റില്ല, ടൈറ്റ് ആക്കി കൊണ്ടുവരാൻ പറഞ്ഞു. അവർ എങ്ങനെയൊക്കെയോ തുണിയൊക്കെ ചേർത്തുവച്ച് ടൈറ്റ് ആക്കി. അങ്ങനെ മാറ്റി തയ്ച്ച കോസ്റ്റ്യൂമും വാക്കിങ് ഷൂവും ഒക്കെ ധരിച്ച് സെറ്റിലേക്ക് പോയി.

എന്നെ കണ്ടപ്പോഴെ മണി സർ ശരിക്കുമൊന്ന് നോക്കി. ‘എന്നാ സർ കോസ്റ്റ്യും ഒക്കെ മാറ്റി വന്നിരിക്കുന്നത്’ എന്നു ചോദിച്ചു. ഇതേ നോട്ടം നോക്കിക്കാണ്ട് അദ്ദേഹം സന്തോഷ് ശിവനും സുഹാസിനിക്കും തോട്ട ധരണിക്കുമൊപ്പം എന്തൊക്കെയോ ചർച്ച ചെയ്യാൻ തുടങ്ങി. ഷോട്ട് എടുക്കാൻ കൂട്ടാക്കാതെ ഇവർ ചർച്ച തുടരുകയാണ്.

എനിക്കും ശോഭനയ്ക്കുമാണ് ഷോട്ട്. ശോഭന ഭയങ്കര കുസൃതിയാണ്. അവർ എന്നെക്കുറിച്ച് എന്തായിരിക്കും സംസാരിക്കുന്നതെന്ന് ശോഭനയോട് ചോദിച്ചു, ‘നിങ്ങളെ മാറ്റി ഇനി കമൽഹാസനെ കൊണ്ടുവരാനാണോ ചർച്ച.’ ഇതായിരുന്നു ശോഭനയുടെ മറുപടി. കുറച്ച് കഴിഞ്ഞപ്പോൾ മണി സർ വന്നു. ഷോട്ട് എടുക്കാമെന്ന് പറഞ്ഞു. പക്ഷേ അവർ എന്റെ കോസ്റ്റ്യൂംസിനെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് എനിക്ക് മനസ്സിലായി. കുളത്തിന്റെ അരികിൽ ശോഭനയോട് സംസാരിക്കുന്നതാണ് അന്ന് എടുത്ത ഷോട്ട്. രണ്ടാമത്തെ ദിവസം ഞാൻ മേക്കപ്പ് ഇട്ടില്ല. എനിക്ക് ആദ്യം തന്ന ആ ലൂസ് പാന്റ്സും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട് ദളപതിയായി സെറ്റിലെത്തി.

അങ്ങനെ ആദ്യ ദിനം കഴിഞ്ഞു, രണ്ടാം ദിനം കഴിഞ്ഞു. ഷൂട്ടിങ് അതികഠിനമെന്ന് തോന്നുന്ന ദിവസങ്ങൾ. കാരണം സ്റ്റോക്ക് വിഷ്വൽസ് പോലെ എനിക്കും ഉണ്ടായിരുന്നു ചില സ്റ്റോക്ക് എക്സ്പ്രഷൻസ്. കരച്ചിലിന് ഒരു എക്സ്പ്രഷൻ, ചിരിക്ക്, പ്രണയത്തിന്, ദേഷ്യത്തിന്, പേടിക്കുന്നതിനൊക്കെ ഓരോ സ്റ്റോക്ക് എക്സ്പ്രഷൻ! ഇതൊക്കെ കൊടുത്താലും അദ്ദേഹത്തിന് തൃപ്തിയില്ല. ഡയലോഗുകളും ഒന്നും ഓക്കെ ആകുന്നില്ല. ഫീൽ, ഫീൽ വരണമെന്നാണ് മണി സർ പറയുന്നത്. ഞാൻ ആലോചിച്ചു, ‘അതെന്ത് ഫീല്‍’. എനിക്ക് ആലോചിച്ചിട്ട് ഒരുപിടിയുമില്ല. ഇങ്ങനെ പോയാൽ എന്റെ കാര്യം കഷ്ടമാകുമെന്ന് ഉറപ്പിച്ചു.

അങ്ങനെ ഞാൻ കമലിനെ ഫോൺ വിളിച്ചു. ‘കമൽ, ഇവിടെ ഭയങ്കര കഷ്ടപ്പാടാണ്. ഒരു ഷോട്ടിന് പത്തും പന്ത്രണ്ടും ടേക്ക്. റൊമ്പ കഷ്ടം, ഇനി എന്തു ചെയ്യും.’ എന്റെ വാക്കുകൾ കേട്ടതും കമലിന് ചിരി. ‘എനിക്ക് ഇത് അറിയാമായിരുന്നു, ഞാനും ഇതുപോലെ തന്നെ കഷ്ടപ്പെട്ടു. ഒരു ഐഡിയ പറഞ്ഞു തരാം. സീൻ പറയാൻ വരുമ്പോൾ, അതൊന്ന് അഭിനയിച്ച് കാണിച്ച് തരാമോ എന്ന് മണിയോട് ചോദിക്കുക. അദ്ദേഹം അഭിനയിച്ച് കാണിക്കും. അത് നമ്മൾ ഉള്ളിലേക്ക് ആവാഹിച്ചുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അങ്ങോട്ട് ഇങ്ങോട്ടും കുറച്ചു നടക്കുക. എന്നിട്ട് എവിടെയേലും മാറിയിരുന്ന് പോയി കുറച്ച് നേരം എന്തോ ചിന്തിക്കുന്നതുപോലെ ഇരുന്നിട്ട്, സർ ഞാൻ റെഡി എന്നു പറയുക.’ ഇതായിരുന്നു കമലിന്റെ ഉപദേശം.

അങ്ങനെ മണി സാറിനോട് അഭിനയിച്ച് കാണിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം അത് വിവരിച്ചു തന്ന ശേഷം സിഗററ്റൊക്കെ വലിച്ച് സീരിയസായി രണ്ട് റൗണ്ട് നടന്ന് ഓക്കെ സർ എന്നു പറഞ്ഞു. അതോടെ ഷോട്ടും ഓക്കെ. കമലിന് നന്ദി.’ രജനി ചിരിയോടെ പറയുന്നു.