15 വർഷമായി ലൈംഗീക പീഡനം; ഒടുവിൽ അയൽക്കാരനെ യുവതി കുത്തിക്കൊന്നു

പതിനഞ്ച് വർഷമായി ലൈംഗീകമായി പീഡിപ്പിച്ച അയൽവാസിയെ യുവതി കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. ബ്രിജ്ഭൂഷൺ ശർമയെന്നയാളെയാണ് യുവതി കുത്തിക്കൊലപ്പെടുത്തിയത്. ഇവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ശർമയെ കുത്തിക്കൊന്ന വിവരം യുവതി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. 16 വയസുള്ളപ്പോൾ ആണ് ശർമ ആദ്യം ഉപദ്രവിച്ചതെന്നും അന്ന് വിഡിയോ ചിത്രീകരിച്ച ശേഷം അത് ഉപയോഗിച്ച് പിന്നീട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. മറ്റൊരാളെ യുവതി വിവാഹം കഴിച്ച് പോയ ശേഷവും ഇയാൾ ബ്ലാക്ക്മെയിലിങ് തുടർന്നു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇയാൾ പെൺകുട്ടിയുടെ ഭർതൃവീട് അന്വേഷിച്ച് എത്തുകയും മക്കൾക്കൊപ്പം കിടന്നുറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ചാടിയെഴുന്നേറ്റ താൻ കറിക്കരിയുന്ന കത്തികൊണ്ട് ഇയാളെ കലി തീരുവോളം കുത്തിയെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ശർമ മരിച്ചുവെന്ന് വ്യക്തമായതോടെ ഇവർ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.