‘കാണാൻ ചെന്നപ്പോൾ ആട്ടിയോടിച്ചു; പൂട്ടിയിട്ടു’; കണ്ണീരോടെ ഉറ്റവര്‍: വന്‍ രോഷം

‘അവസാനമായി അവളുടെ മൃതദേഹം വീട്ടിൽ കയറ്റണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. മതാചാര പ്രകാരം അവളുടെ മൃതശരീരം സംസ്കരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷെ പൊലീസ് അതൊന്നും ചെവികൊണ്ടില്ല. അവർ ഞങ്ങളെ അടിച്ചോടിച്ചു. ഭയവും സങ്കടവും സഹിക്കാൻ വയ്യാതെ നിസഹായകരായ ഞങ്ങളെ അവർ വീടുകളിൽ പൂട്ടിയിട്ടു. നിർബന്ധപൂർവം രാത്രി തന്നെ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.എന്തിനാണ് അവർ ഞങ്ങളോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയില്ല. ആംബുലൻസിൽ മൃതദേഹം എത്തിച്ച ഉടൻ തന്നെ സംസ്കരിക്കണമെന്ന് അവർ നിർബന്ധം പിടിക്കുകയായിരുന്നു. ഇത്രയും വൈകി അസമയത്ത് അവളെ പറഞ്ഞയ്ക്കാൻ മനസ്സ് അനുവദിക്കുമായിരുന്നില്ല’ ഉള്ളുനീറുന്ന വേദനയോടെ യുപി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു.

യുവതിയുടെ വീടിനു സമീപം പൊലീസ് ശവമഞ്ചം ഒരുക്കിയിരുന്നു. സമീപത്തു തന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളും  പൂർത്തിയാക്കിയിരുന്നു. മൃതദേഹം ധൃതിയിൽ സംസ്കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. മതാചാര പ്രകാരം ശവസംസ്കാരം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യവും പൊലീസ് അതിക്രമത്തിൽ നടപ്പിലാകാതെ പോയി. തങ്ങളുടെ അനുവാദമില്ലാതെയാണ് മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോയതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു.