തേജ് പ്രതാപ് യാദവിനെതിരെ മൽസരിക്കാൻ ഭാര്യ ഐശ്വര്യറായ്; വൻ ട്വിസ്റ്റ്

വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മൽസരിക്കാൻ ഒരുങ്ങി അദ്ദേഹത്തിന്റെ ഭാര്യ ഐശ്വര്യറായ്. കല്യാണം കഴിഞ്ഞ് ആറുമാസങ്ങൾക്കുള്ളിൽ ഇരുവരും വിവാഹമോചന ഹർജി നൽകിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തേജിനെതിരെ മൽസരിക്കാൻ ഐശ്വര്യ ഒരുങ്ങുന്നത്. 2018ലായിരുന്നു ഇരുവരും തമ്മിലുള്ള ആഡംബരവിവാഹം നടന്നത്.

ഐശ്വര്യയുടെ പിതാവും ബീഹാറിലെ ശക്തനായ നേതാവുമായ ചന്ദ്രിക റായി ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്നിരുന്നു. വിവാഹമോചനത്തിന് ശേഷം രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് വരെ എത്തിയിരിക്കുന്നത്. മഹുവ സീറ്റിൽ തേജിനെതിരെ മകളെ മൽസരിപ്പിക്കാനാണ് ചന്ദ്രിക റായിയുടെ ശ്രമം. ഇതോടെ തേജ് വേറെ മണ്ഡലത്തിൽ മൽസരിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

വിവാഹമോചന കേസ് പിൻവലിക്കാൻ കുടുംബാംഗങ്ങളിൽ നിന്നു കടുത്ത സമ്മർദമുണ്ടായതോടെ തേജ് വീടുവിട്ടിറങ്ങിയിരുന്നു. ‘ഞാൻ ഉത്തരദ്രുവത്തിലും അവൾ ദക്ഷിണദ്രുവത്തിലുമാണ്. മാതാപിതാക്കൾക്ക് മുന്നിൽവെച്ചുപോലും ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കി. ഇനി അവളുമൊത്ത് ജീവിക്കാനാകില്ല. സന്തോഷില്ലാതെ ജീവിക്കുന്നതിൽ കാര്യമില്ല' എന്നായിരുന്നു, വിവാഹമോചനത്തെക്കുറിച്ച് തേജ് അന്ന് പ്രതികരിച്ചത്.