ഗൂഗിൾ മാപ്പ് നോക്കി കാമുകിയെ കാണാൻ നടന്ന് പാകിസ്ഥാനിലേക്ക്; ഒടുവില്‍

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയെ കാണാൻ പാകിസ്ഥാനിലേക്ക് പുറപ്പെട്ട യുവാവ് അതിർത്തിയിൽ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരൻ മുഹമ്മദ് സിദ്ദിഖിയാണ് ഗുജറാത്തിലെ കച്ചിൽ നിന്ന് അറസ്റ്റിലായത്. എഞ്ചിനീയറിങ് വിദ്യാർഥിയാണ് സിദ്ദിഖി. ഗൂഗിൾ മാപ്പ് നോക്കി വഴി കണക്കാക്കിയായിരുന്നു സിദ്ദിഖിയുടെ സാഹസിക യാത്ര. 

ജൂലൈ 11ന് നാട്ടിൽ നിന്ന് തിരിച്ച സിദ്ദിഖി  വ്യാഴാഴ്ചയാണ് ബൈക്കിൽ കച്ചിലെത്തിയത്. ദൊലാവിര ഗ്രാമത്തിൽ വച്ച് ബൈക്കിന്റെ ടയറുകൾ മണലിൽ പുതഞ്ഞു. ഇതോടെ ബൈക്ക് യാത്ര അസാധ്യമാകുമെന്ന് മനസിലാക്കിയ സിദ്ദിഖി അതിർത്തി ഗൂഗിൾമാപ്പിൽ സെറ്റ് ചെയ്തിട്ട് നടക്കുകയായിരുന്നു. അതിർത്തിക്ക് ഒന്നര കിലോമീറ്റർ അകലെ വച്ച് യുവാവ് ബിഎസ്എഫിന്റെ കണ്ണിൽ പെട്ടു. ക്ഷീണം കൊണ്ട് അവശനായിരുന്ന സിദ്ദിഖിയെ ബിഎസ്എഫ് ടെന്റിലെത്തിച്ച്  ചോദ്യം ചെയ്തതോടെയാണ് അതിർത്തി ഭേദിക്കാനൊരുങ്ങിയ പ്രണയകഥ തുറന്ന് പറഞ്ഞത്. മരുഭൂമിയിലൂടെ നടന്ന് അവശനായിരുന്നു. രണ്ട് തവണ ബോധക്ഷയം വന്നതായും വെളിപ്പെടുത്തി.

കുറച്ച് മാസങ്ങളായി കറാച്ചി സ്വദേശിയായ യുവതിയുമായി സിദ്ദിഖി പ്രണയത്തിലായിരുന്നു. മകനെ കാണാതായതായി വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം പൊലീസ് വ്യാപിപ്പിച്ചത്. സോഷ്യൽ മീഡിയ പരിശോധിച്ചതോടെ ഗുജറാത്തിൽ എത്തിയിട്ടുണ്ടെന്ന് മനസിലാക്കി. ബിഎസ്എഫ് സിദ്ദിഖിയെ ഗുജറാത്ത് പൊലീസിന് കൈമാറി.