ജ്യോത്സ്യൻ ബേജാൻ ദാരുവാല അന്തരിച്ചു; മോദിയുടെ ഭാവി പ്രവചിച്ചയാൾ

പ്രശസ്ത ജ്യോത്സ്യൻ ബേജാൻ ദാരുവാല (89) അന്തരിച്ചു. ദിനപത്രങ്ങളിൽ ജ്യോത്സ്യവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ദാരുവാല കോവിഡ് രോഗബാധയെത്തുടർന്നാണ് മരിച്ചതെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും വന്നുവെങ്കിലും ന്യുമോണിയ ബാധയെത്തുടർന്നാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്ന് മകൻ നസ്തൂർ ദാരുവാല വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ പുറത്തിറക്കിയ കോവിഡ് രോഗബാധിതരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു. ബേജാൻ ദാരുവാലയുടെ നിര്യാണത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

അഹമ്മദാബാദിൽ ഇംഗ്ലിഷ് പ്രഫസറായും പ്രവർത്തിച്ചിട്ടുള്ള ബേജാൻ ദാരുവാല ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളുടെ ഇഷ്ടജ്യോത്സ്യൻ കൂടിയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ കൈ നോക്കി തുടർ ജൈത്യയാത്രയുടെ പ്രവചനം നടത്തിയതായി 2015 ൽ ദാരുവാല അവകാശപ്പെട്ടിരുന്നു.