ഭക്ഷണവും വെള്ളവുമില്ലാതെ 76 വർഷം; പ്രഹ്ളാദ് ജാനി അന്തരിച്ചു

ഭക്ഷണവും വെള്ളവും കഴിക്കാതെ 76 വർഷം ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്ളാദ് ജാനി അഥവാ ചുൻരിവാല മാതാജി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പുലർച്ചെയാണ് അന്ത്യം. 90 വയസ്സായിരുന്നു.

എഴുപത്തിയാറു വർഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 2003ലും 2010ലും ശാസ്ത്രജ്ഞർ പരിശോധന നടത്തുകയും ചെയ്തു. ബനാസ്കന്ദയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാക്ഷേത്രത്തിലേക്കാണ് ഇദ്ദേഹത്തിന്റെ മൃതശരീരമെത്തിച്ചത്.

ജന്മദേശത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് മാതാജി ജന്മദേശമായ ഛരദയിലേക്ക് പോയിരുന്നു. ഭക്തർക്ക് ആശ്രമത്തിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രണ്ടു ദിവസം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വ്യാഴാഴ്ച സമാധിയടക്കുമെന്നും അദ്ദേഹത്തിന്റെ ശിഷ്യർ പറഞ്ഞു.

ജാനി പതിനാലാം വയസ്സിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്ന് അനുയായികൾ പറയുന്നു. വളരെ ചെറുപ്പത്തിൽതന്നെ ഇദ്ദേഹം വീടുവിട്ടിറങ്ങിയിരുന്നു. അംബ ദേവിയുടെ അടുത്ത വിശ്വാസിയെന്ന നിലയിൽ സ്ത്രീകളെപ്പോലെ ചുവന്ന സാരിയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. അതാണ് ചുൻരിവാല മാതാജിയെന്ന് ഇദ്ദേഹം അറിയപ്പെടാൻ കാരണം.