കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തി ബിജെപിക്കൊപ്പം ചേക്കേറിയ ശേഷം ജോതിരാദിത്യ സിന്ധ്യ ആദ്യമായി നാളെ ജനവിധി തേടുകയാണ്. മധ്യപ്രദേശിലെ ഗുണയില്‍ ഏതുവിധേനയും സിന്ധ്യയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അണിയറയില്‍ നീക്കം നടത്തുമ്പോള്‍ മോദിയുടെ ഗ്യാരന്‍റി വിജയം സമ്മാനിക്കുമെന്നാണ് ജോതിരാദിത്യയുടെ പ്രതീക്ഷ. ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ ഇത്രത്തോളം പക നീറിപുകയുന്ന മറ്റൊരു മണ്ഡലം മധ്യപ്രദേശിലില്ല
2019 ല്‍ ബിജെപിയുടെ കെ പി യാദവിനോട് തോറ്റ ഗുണയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജോതിരാദിത്യ സിന്ധ്യ ജനവിധി തേടുമ്പോള്‍ കുടുംബ മണ്ഡലം തിരിച്ചുപിടിക്കാനാകുമോ എന്നതാണ് ചര്‍ച്ച വിഷയം. അച്ഛന്‍ മാധവറാവു സിന്ധ്യ 1971 ആദ്യമായി ഇവിടെ വിജയിച്ചത് ഭാരതീയ ജനസംഘത്തിന് വേണ്ടിയായിരുന്നുവെന്നത് ചരിത്രം. അച്ഛന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേക്കറിയപ്പോള്‍, മകന്‍ കോണ്‍ഗ്രസില്‍ നിന്ന് കാവി പാര്‍ട്ടിയിലേക്ക് പാര്‍ട്ടിയില്‍ കൂടണഞ്ഞു. അതും കമല്‍നാഥ് സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തി. ഇതിന്‍റെ പക ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രകടമാണ്. മോദിയുടെ വികസനത്തിനൊപ്പം പ്രാദേശിക വികസവും ജോതിരാദിത്യ ചര്‍ച്ചയാക്കുന്നു
അച്ഛന്റെ വിയോഗത്തെ തുടർന്നാണ് 2002-ൽ ജോതിരാദിത്യ സിന്ധ്യ ആദ്യമായി മല്‍സരിക്കാനിറങ്ങിയത്. അന്ന് സഹതാപതരംഗത്തിൽ 4.06 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോതിരാദിത്യ വിജയിച്ചു .അതേ മണ്ഡലത്തിലാണ് 2019 ല്‍ കെ പി യാദവിനോട് തോറ്റത് . കെ പി യാദവിനെ മാറ്റി സിന്ധ്യക്ക് ഇക്കുറി സീറ്റ് നല്‍കിയതില്‍ ബിജെപിക്കുള്ളിലും പരസ്യമാക്കാത്ത അമര്‍ഷമുണ്ട്.