യുവാവ് സ്വയം വെടിയുതിർത്തതിനിടെ ഭാര്യയ്ക്കും വെടിയേറ്റു. ഡൽഹി സ്വദേശിയായ യുവാവ് ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്നാണ് കാറിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചെവിയിൽ യുവാവ് വെടിയുതിർത്തതും ബുള്ളറ്റ് തല തുളച്ച് കാറിലിരുന്ന ഭാര്യയുടെ കഴുത്തിൽ തറയുകയായിരുന്നു.
ഏഴുമാസം ഗർഭിണിയാണ് ഭാര്യ. ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായത്. യുവാവിന് മാസങ്ങൾക്ക് മുൻപേ തൊഴിൽ നഷ്ടമായിരുന്നു. പുതിയ ജോലിക്കായി ശ്രമിക്കുന്നതിനെ കുറിച്ചുള്ള സംസാരത്തിൽ യുവാവ് പ്രകോപിതനാവുകയായിരുന്നു. ഇരുവരും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയിലാണ് . യുവതി അപകടനില തരണം ചെയ്തു. യുവാവിന്റെ നില അതീവ ഗുരുതരമാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും ബാലിസ്റ്റിക് റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് സഹാറൻ അറിയിച്ചു. വെടിയുണ്ട ശരീരത്തിലൂടെ കടന്ന് മറ്റൊരാളിൽ തറയ്ക്കുന്നത് അപൂർവമാണെങ്കിലും അടുത്തടുത്ത് നിൽക്കുമ്പോൾ വെടിയേറ്റാൽ സംഭവിക്കാമെന്നും പൊലീസ് പറയുന്നു.