മാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ചു; ഏറ്റെടുക്കാൻ ആളില്ല; അന്ത്യകർമം നടത്തി പൊലീസ്

മാനഭംഗത്തിനിരയായി ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആരും ഏറ്റെടുത്തില്ല. ഒടുവിൽ പൊലീസുകാർ എല്ലാ ഉപചാരങ്ങളോടും കൂടി അന്ത്യ കർമ്മങ്ങൾ നടത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പെൺകുട്ടിയെ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതാകുകയും മൃതദേഹം അ‍‍ജ്ഞാതമായി തുടരുകയും ചെയ്തതോടെ ശവസംസ്കാര ചടങ്ങുകൾ പൊലീസ് തന്നെ നടത്തിയത്. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്.

ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള 'ഭോജ്' അടക്കമുള്ളവ പൊലീസുകാർ നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി മാതൃകാപരമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഈ പ്രവൃത്തിയെ അഭിനന്ദിച്ചതായും പൊലീസ് സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരയുടെ മൃതദേഹം ആരും അവകാശപ്പെടാതിരുന്നപ്പോൾ, പോലീസ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അന്ത്യകർമങ്ങൾ നടത്തുകയുമായിരുന്നു. ഇത് പ്രശംസനീയമാണ്. ഇത്തരം നടപടികൾ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കുമെന്നും എസ്‌പി പറഞ്ഞു.