കനത്ത മഞ്ഞ്; വിമാനം ഇറങ്ങിയത് പുൽത്തകിടിയിൽ; പിന്നാലെ..; അദ്ഭുതരക്ഷ

വലിയൊരു വിമാനാപകടത്തിൽ നിന്നുള്ള അദ്ഭുതരക്ഷയുടെ ദൃശ്യങ്ങളും വാർത്തയുമാണ് പുറത്തുവരുന്നത്. ഗോ എയര്‍ എ-320 നിയോ വിമാനമാണ് പുൽത്തകിടിയിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. 146 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. മൂടല്‍മഞ്ഞു കാരണം ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് അൻപതടി മുകളില്‍വച്ച് പൈലറ്റിനും സഹപൈലറ്റിനും കാഴ്ച അവ്യക്തമാക്കുകയായിരുന്നു. 

എന്നാൽ അപകടസാധ്യത മുന്നിൽ കണ്ടിട്ടും ഇവർ ലാൻഡിങ്ങിന് ശ്രമിക്കുകയായിരുന്നു. എന്നാൽ വിമാനം നിലം തൊട്ടതാകട്ടെ റണ്‍വേയുടെ ഇടതുവശത്തുള്ള പുല്‍ത്തകിടിയിലേക്കാണ്. പെട്ടെന്ന് തെന്ന പൈലറ്റ് വിമാനം ഉയർത്തുകയും തുടർന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പുൽത്തകിടിയിൽ വിമാനം ഇറങ്ങിയപ്പോൾ പൂർണമായും തകരാനുള്ള സാധ്യതകളും ഏറെയായിരുന്നു. എന്നാൽ കൃത്യമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.

വിമാനത്തിലുള്ള യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പൈലറ്റിനെ അഭിനന്ദിച്ച് െകാണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ അപകടമാണെന്ന് അറിഞ്ഞിട്ടും ബെംഗളൂരുവിൽ ലാൻഡ് ചെയ്തതിന് ഇരുവർക്കുമെതിരെ നടപടി എടുത്തു. വിമാനം പറത്തുന്നതില്‍നിന്ന് പ്രധാനപൈലറ്റിനെ ആറുമാസത്തേക്കും സഹപൈലറ്റിനെ മൂന്നുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.