ഉത്തർപ്രദേശിനും ത്രിപുരക്കും ഹൈദരാബാദിനും ശേഷം ഗുജറാത്തിൽ നിന്നും നടുക്കുന്ന വാർത്ത.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മ ഒളിവിൽപ്പോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഗുജറാത്തിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ടുകാരിയാണ് ക്രൂരപീഡനത്തിനിരയായത്. ഒരു വർഷത്തോളമായി മൂന്ന് പുരുഷന്മാർ ചേർന്ന് മകളെ ബലാത്സംഗം ചെയ്യുകയാണെന്നും ഇതിന് അമ്മ കൂട്ടുനിന്നെന്നും കാണിച്ച് പിതാവ് ആണ് പൊലീസിൽ പരാതി നൽകിയത്. അമ്മയാണ് മൂന്ന് പുരുഷന്മാരെയും വീട്ടിലെത്തിച്ചത് എന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നു.
പിതാവിന് ഭക്ഷണത്തിൽ മയക്കുമരുന്നോ മറ്റോ കലർത്തി നൽകിയ ശേഷമാണ് യുവാക്കൾ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകി. ശാന്തി ദന്തുകിയ(46), ബാബുഭായി സർതൻപര (43), ചന്ദ്രേഷ് സർതൻപര (32) എന്നിവരാണ് അറസ്റ്റിലായത്.