ഗൾഫിൽ വിശ്വാസികളുടെ മനസ് നിറച്ച് പ്രധാനമന്ത്രി; വരവേറ്റ് ഇരുപതിനായിരത്തോളം പേർ

ഗൾഫിൽ വിശ്വാസികളുടെ മനംകവർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൾഫ് മേഖലയിലെ ഏറ്റവും പുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ (ശ്രീനാഥ്ജി ക്ഷേത്രം) പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത് വിശ്വാസികളുടെ മനസ്നിറച്ചാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരെയും അഭിനന്ദിച്ച മോദി ബഹ്റൈൻ രാജാവിനോടും ഭരണകൂടത്തോടും എല്ലാ സഹായങ്ങൾക്കും നന്ദിയും അറിയിച്ചു. അതീവ സുരക്ഷ ഒരുക്കിയിരുന്നതിനാൽ കുറച്ചുപേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തി വിട്ടിരുന്നുള്ളൂ.

നാഷനൽ സ്റ്റേഡിയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ വാക്ധോരണിയിലൂടെ കയ്യിലെടുത്ത മോദി ഇന്നലെ ക്ഷേത്രത്തിൽ നടത്തിയതു ചെറുപ്രസംഗം. കശ്മീർ തീരുമാനത്തിനെതിരെ പാക്കിസ്ഥാൻ സ്വദേശികൾ ബഹ്റൈനിൽ പ്രകടനം നടത്തിയിരുന്നതിനാൽ അതീവ ജാഗ്രതയാണ് എങ്ങും പുലർത്തിയിരുന്നത്. ഹെലിക്കോപ്റ്ററിൽ പല തവണ സൈന്യം റോന്ത് ചുറ്റി. വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിലുമാണ് മോദി സ്റ്റേഡിയത്തിലേക്കു വന്നതും മടങ്ങിയതും. 

അൽ ഗുദൈബിയ കൊട്ടാരത്തിൽ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ നൽകിയ വിരുന്നിൽ പ്രധാനമന്ത്രിക്കൊപ്പം വ്യവസായ പ്രമുഖരും പങ്കെടുത്തു. എം.എ യൂസഫലി, ഡോ.ബി.രവിപിള്ള, ഡോ. ബി.ആർ ഷെട്ടി, ഡോ.വർഗീസ് കുര്യൻ,മുഹമ്മദ് ദാദാഭായി,വി.കെ.രാജശേഖരൻപിള്ള തുടങ്ങിയവർ പ്രധാനമന്ത്രിയെ സന്ദർശിച്ച് ആശംസയറിയിച്ചു. ബഹ്റൈനിൽ ആകെ 4 ലക്ഷം ഇന്ത്യക്കാരാണുള്ളത്.