വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റം; നിർമല സീതാരാമന്റെ കന്നിബജറ്റിങ്ങനെ

ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത ധനമന്ത്രി എന്നതിനപ്പുറം ഏറെ പ്രത്യേകൾ നിറഞ്ഞതായിരുന്നു നിർമല സീതാരാമന്റെ കന്നിബജറ്റ്. വനിതകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളുണ്ടാകുമെന്ന് പ്രതീക്ഷച്ചവരുടെയെല്ലാം കണക്കുകൂട്ടൽ തെറ്റി. അതെസമയം വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റം വരുത്താൻ പുതിയ നയം കൊണ്ടുവരുന്നതടക്കം നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചു.

പെൺശക്തിയുടെ പ്രതികമായ പിങ്ക് നിറമുള്ള സാരിയുടുത്താണ് ധനമന്ത്രി ബജറ്റവതരണത്തിന് എത്തിയത്. തുകൽപ്പെട്ടിക്ക് പകരം അശോകമുദ്ര പതിപ്പിച്ച ചുവന്ന തുണിയിലാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നത്. ബ്രിട്ടീഷ് മേധാവിത്വത്തിന്റെ അടയാളമായ തുകൽ പെട്ടി ഒഴിവാക്കിയത് ശ്രദ്ധേയമായി.വിവേകാനന്ദ സ്വാമിയുടെ വാക്കുകൾ ഏറ്റുപറഞ്ഞാണ് ധനമന്ത്രി വനിതകൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്ക് പകരം സ്ത്രീകളെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി വനിത സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ ലോൺ ലഭിക്കുന്ന പദ്ധതി നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിനായി ദേശീയ ഗവേഷണകേന്ദ്രം ആരംഭിക്കും. വിദേശ വിദ്യാർഥികളെ ഇന്ത്യയിലെ സർവകലാശാലകളിലേക്ക് ആകർഷിക്കാനായി 'സ്റ്റഡി ഇൻ ഇന്ത്യ' പദ്ധതി തുടങ്ങും. കായിക താരങ്ങൾക്കായി ദേശീയ കായിക വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കും. ഗാന്ധിജിയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാനായി ഗാന്ധിപീഡിയ എന്ന ആശയവും നിർമല സീതാരാമൻ മുന്നോട്ടുവച്ചു.