റേഷൻ കടയിൽ മോദിയുടെ ചിത്രമില്ല; കലക്ടറെ ശാസിച്ച് നിർമല; രോഷം

റേഷൻ കടയ്ക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമില്ല എന്ന കാരണത്താൽ തെലങ്കാനയിലെ കലക്ടറോട് കയർത്ത് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കാമറെഡ്ഡി കലക്ടറായ ജിതേഷ്.വി.പാട്ടീലിനെയാണ് ആൾക്കൂട്ടത്തിന് മുന്നിൽവച്ച് കേന്ദ്രമന്ത്രി വിമർശിച്ചത്. കേന്ദ്രമന്ത്രി കലക്ടറോട് കയർക്കുന്ന വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി തെലങ്കാന മന്ത്രി കെ.ടി.ആർ രംഗത്തെത്തി. 

ബി.ജെ.പിയുടെ പാർലമെന്റ് പ്രവാസ് യോജന പദ്ധതിയുടെ ഭാഗമായി തെലങ്കാനയിലെത്തിയതായിരുന്നു നിർമല സീതാരാമൻ. കഴിഞ്ഞ ദിവസം ബൻസ്‌വാദ നിയമസഭാ മണ്ഡലത്തിലായിരുന്നു പര്യടനം. ഇതിനിടെയാണ് ബിർകൂറിലെ റേഷൻ ഷോപ്പിൽ അവർ പരിശോധന നടത്തിയത്. ഇതിനിടെ, റേഷൻ വിതരണത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതത്തെക്കുറിച്ച് മന്ത്രി കലക്ടറോട് തിരക്കി. എന്നാൽ, കൃത്യമായ മറുപടി നൽകാൻ കലക്ടർക്കായില്ല. ഇതാണ് മന്ത്രിയുടെ രോഷത്തിന് കാരണം. 

അരമണിക്കൂറിനകം മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റേഷൻ കടയിൽ മോദിയുടെ ചിത്രം കാണാതായതോടെ അതിനും രോഷം. 'താങ്കൾ മോദിയുടെ ചിത്രം പതിച്ചില്ലെങ്കിൽ ബി.ജെ.പി പ്രവർത്തകർ അക്കാര്യം നോക്കിക്കൊള്ളും. ഉദ്യോഗസ്ഥർ അതിനു സംരക്ഷണം നൽകുകയും വേണം. ഫോട്ടോ മാറ്റിയാൽ അതിനെതിരെ നടപടിയുമുണ്ടാകും'. നിര്‍മല പറഞ്ഞതിങ്ങനെ.

വിഡിയോ വൈറലായതോടെ വലിയ തരത്തിലുള്ള രോഷമാണ് ഉയരുന്നത്. കേന്ദ്രത്തിന് കൃത്യമായി ഇത്രമാത്രം നികുതി അടയ്ക്കുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തെലങ്കാനയ്ക്ക് നന്ദി പറഞ്ഞുള്ള ബാനർ കെട്ടിത്തൂക്കണമെന്നായിരുന്നു മന്ത്രി കെ.ടി രാറാവുവിന്റെ പ്രതികരണം.