ഇടുക്കിയിലെ ലൈബ്രറിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ; ജലക്ഷാമത്തെ ഒന്നിച്ച് നേരിടും

രാജ്യം നേരിടുന്ന കടുത്ത ജലക്ഷാമത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലുമാസത്തെ ഇടവേളയ്‍ക്ക് ശേഷം പുനരാരംഭിച്ച പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തിലാണ് മോദിയുടെ ആഹ്വാനം. ജനാധിപത്യത്തില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോഴാണ് ജനങ്ങള്‍ അതേക്കുറിച്ച് ചിന്തിക്കുന്നതെന്നും അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് മോദി ചൂണ്ടിക്കാട്ടി. 

 ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കൊടും വരള്‍ച്ചയ്‍ക്ക് സാക്ഷ്യംവഹിക്കുമ്പോള്‍ ജലക്ഷാമത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം. രാജ്യത്ത് പെയ്യുന്ന മഴയുടെ എട്ടുശതമാനം മാത്രമേ സംഭരിക്കപ്പെടുന്നുള്ളു. ജലസംഭരണത്തിന് സ്വീകരിച്ചിരുന്ന പരമ്പരാഗത മാര്‍ഗങ്ങളും ഇതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും വിവരങ്ങളും സര്‍ക്കാരുമായി പങ്കുവയ്‍ക്കണം. 

വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ മോദി, ഇടുക്കിയിലെ അക്ഷര ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. ഫെബ്രുവരിയില്‍ അവസാന മന്‍കീബാത്തില്‍ വീണ്ടും കാണാമെന്ന് പറഞ്ഞത് അമിത ആത്മവിശ്വാസം കൊണ്ടല്ല. ജനങ്ങളെ വിശ്വാസമുള്ളതുകൊണ്ടാണെന്നും വ്യക്തമാക്കി. കേദാര്‍നാഥ് യാത്രയ്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങളില്‍ ഇല്ലായിരുന്നുവെന്നും സ്വയം ഉള്ളിലേക്ക് നോക്കുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമിരുന്നാണ് പ്രധാനമന്ത്രിയുടെ മൻകീ ബാത്ത്  കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ കേട്ടത്.