ബാലക്കോട്ട് മോഡൽ ആക്രമണം ഭയന്ന് ഭീകരക്യാംപുകൾ പൂട്ടി പാക്കിസ്ഥാൻ; റിപ്പോർട്ട്

ഇന്ത്യയിൽ നിന്ന്  ബാലകോട്ട് മാതൃകയിൽ ആക്രമണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ഭയന്ന് കഴിഞ്ഞ മാസങ്ങളിൽ പാക്കിസ്ഥാൻ നിരവധി ഭീകരക്യാംപുകൾ അടച്ച് പൂട്ടിയെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിൽ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരക്യാംപുകൾ പ്രവർത്തിക്കുന്നതിനുള്ള തെളിവുകൾ ഇന്ത്യ നൽകിയിരുന്നു. തുടർന്ന് അന്താരാഷ്ട്രസമൂഹം ചെലുത്തിയ സമ്മർദ്ദത്തിന്റെ കൂടി സാഹചര്യത്തിലാണ് ക്യാംപുകളുടെ പ്രവർത്തനം നിർത്താൻ പാക്കിസ്ഥാൻ തയ്യാറായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖക്ക് സമീപം, പാക് അധീന കശ്മീരിൽ സ്ഥിതി ചെയ്യുന്ന ഭീകര ക്യാംപുകൾ അടച്ചുപൂട്ടാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നു. നുഴഞ്ഞുകയറുന്നതിന് ഭീകരർ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡുകളും ഇപ്പോൾ പ്രവർത്തനരഹിതമാണ്. ബാലക്കോട്ട് ആക്രമണത്തിന് ശേഷം പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

അതിർത്തിയിൽ ഇരുരാഷ്ട്രങ്ങളിലെയും സൈന്യങ്ങൾ തമ്മില്‍ നിരന്തരം ഉണ്ടാകുന്ന സംഘർഷങ്ങൾ കുറയ്ക്കണം എന്ന് പാക്കിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യ നൽകിയ വിവരങ്ങളനുമസരിച്ച് പാക് അധീന കശ്മീരിൽ 11 ഭീകര ക്യാംപുകളാണ് സജീവമായി പ്രവർത്തിച്ചിരുന്നത്. മുസാഫർബാദ്, കോട്‌ലി എന്നിവിടങ്ങളിൽ അഞ്ച് വീതം ക്യാംപുകളും ബർണലയിൽ ഒരു ക്യാംപുമാണുണ്ടായിരുന്നത്. 

കോട്‌ലി, നികിയൽ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ലഷ്കറെ ത്വയിബയുടെ ക്യാംപുകളാണ് നിലവിൽ അടച്ചുപൂട്ടിയത്. പാല, ബാഘ് മേഖലകളിലെ ജെയ്ഷെ മുഹമ്മദിന്റെ ക്യാംപുകളും പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ടുകൾ. ഹിസ്ബുൽ മുജാഹിദിന്റെ ചില ക്യാംപുകളും അടച്ചുപൂട്ടിയവയിൽപ്പെടുന്നു.