സൂറത്ത് തീപിടുത്തം; സ്ഥാപന ഉടമ അറസ്റ്റിൽ

സൂറത്തിലെ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിലെ തീപിടിത്ത‌ത്തിൽ വിദ്യാർഥികളടക്കം ഇരുപതുപേർ മരിച്ചസംഭവത്തിൽ സ്ഥാപനഉടമ അറസ്റ്റിൽ. സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് ദാരുണസംഭവത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. അതേസമയം, രക്ഷാപ്രവർത്തനം ഒരുമണിക്കൂറോളം വൈകിയെന്ന ആരോപണംശക്തമാണ്. 

വിദ്യാഭ്യാസപരിശീലനകേന്ദ്രം പ്രവർത്തിച്ചകെട്ടിടത്തില്‍ അഗ്നിശമനസംവിധാനങ്ങൾ വേണ്ടവിധം ഇല്ലാത്തതും, അത്യാഹിതംനടന്നാൽ പുറത്തേക്കുപോകാൻ പ്രത്യേകം വഴികളില്ലാത്തതും അപകടത്തിൻറെ വ്യാപ്തികൂട്ടിയെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽനിന്ന് പുറത്തുപോകാനുള്ള വഴികളെല്ലാം ഒരുവശത്തു മാത്രമായിപോയതും തിരിച്ചടിയായി. സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് ദാരുണസംഭവത്തിന് കാരണമായതെന്ന് വ്യക്തമാക്കിയ പൊലീസ് സ്ഥാപനഉടമയെ അറസ്റ്റുചെയ്തെന്ന് അറിയിച്ചു. കെട്ടിടഉടമയടക്കം മറ്റുമൂന്നുപേർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ എല്ലാ ട്യൂഷൻ‌സെൻററുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കാനും, സുരക്ഷാപരിശോധനയ്ക്ക് ശേഷമേ തുറക്കാവു എന്നും നിർദേശംനൽകി. 

അതേസമയം, രക്ഷാപ്രവർത്തനം ഒരുമണിക്കൂറോളം വൈകിയെന്ന ആരോപണം ശക്തമായി. മരിച്ച കുട്ടികളുടെ രക്ഷിതാക്കളും, രക്ഷാപ്രവർത്തിന് ആദ്യം മുന്നിട്ടിറങ്ങിയ നാട്ടുകാരുമാണ് ആരോപണമുന്നയിച്ചത്. 

ഇന്നലെയാണ് സൂറത്തിലെ സർതനയില്‍ ദാരുണഅപകടമുണ്ടായത്. പ്രാണരക്ഷാർഥം മൂന്നുംനാലും നിലകളിൽനിന്ന് പുറത്തേക്കുചാടിയ വിദ്യാർഥികളാണ് മരിച്ചവരിൽ ഏറെയും.