സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി 40 സീറ്റ് നേടില്ല; മോദിയോട് ബിജെപി നേതാവ്

വരുന്ന ലോക്സഭ തിരരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നാല്‍ ബി.ജെ.പി നാല്‍പതിലധികം സീറ്റുകള്‍ നേടില്ലെന്ന് ബി.ജെ.പി നേതാവ് അജയ് അഗര്‍വാള്‍. മോദിയെ വിമര്‍ശിച്ച് മോദിക്ക് തന്നെ അയച്ച കത്തിലാണ് അജയ് അഗര്‍വാൾ ഇക്കാര്യം പറഞ്ഞത്. 2014ല്‍ റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധിക്കെതിരെ ബിജെപിക്കു വേണ്ടി മത്സരിച്ചത് അജയ് അഗർവാളാണ്. ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും ബിജെപിക്ക് ഏറ്റവുമധികം വോട്ടുകള്‍ നേടിക്കൊടുത്തത് അജയ് അഗർവാളാണ്. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തെ റായ്ബറേലിയില്‍ നിന്നും മത്സരിപ്പിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കാന്‍ കാരണം തന്റെ സമയോചിതമായ ഇടപെടലാണ്. എന്നാല്‍ മോദി തന്നോട് ഇതിന് നന്ദി കാട്ടിയില്ലെന്നും അജയ് പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യറുടെ വീട്ടില്‍ വെച്ച് ഹമീദ് അന്‍സാരിയും, മന്‍മോഹന്‍ സിങും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം ഞാനാണ് പുറത്തു വിട്ടത്. ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നു’- അജയ് പറയുന്നു. ഈ കൂടിക്കാഴ്ച രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന് മോദി തിരഞ്ഞെടുപ്പ് റാലികളില്‍ പറയുമായിരുന്നെന്നും, അത് ബി.ജെ.പിയെ ജയിക്കാന്‍ സഹായിച്ചതായും അജയ് കൂട്ടിച്ചേര്‍ത്തു.

‘മോദിയെ എനിക്ക് 28 വര്‍ഷത്തെ പരിചയമുണ്ട്. ഞങ്ങള്‍ നിരവധി തവണ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നോടുള്ള മനോഭവത്തില്‍ ഇരട്ടത്താപ്പ് വെച്ചു പുലര്‍ത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്’- അജയ് പറയുന്നു.

2014ലെ തിരഞ്ഞെടുപ്പിൽ 1,73,721 വേട്ടുകളാണ് സോണിയ ഗാന്ധിക്കെതിരെ അജയ് റായ്ബറേലിയില്‍ നിന്ന് നേടിയത്. എന്നാല്‍ ഈ വര്‍ഷം റായ്ബറേലിയിലെ സ്ഥാനാര്‍ഥിക്ക് 50000 വോട്ടുകള്‍ പോലും ലഭിക്കില്ലെന്നാണ് അജയുടെ വിലയിരുത്തല്‍. മോദി പ്രവർത്തകരെ അടിമകളെ പോലെയാണ് കണക്കാക്കുന്നതെന്നും അജയ് പറയുന്നു. നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി താന്‍ മോദിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് അജയ് പറയുന്നു.